കൊല്ലം: വിദ്യാർഥികളുമായുള്ള വിനോദയാത്രക്ക് മുമ്പ് ബസിന് മുകളിൽ പൂത്തിരി കത്തിച്ച സംഭവത്തിൽ ‘കൊമ്പൻ’ ബസിലെ ജീവനക്കാർക്കെതിരെ നടപടിയുമായി പോലീസ്. ഡ്രൈവറടക്കം നാലുപേരെ കൊല്ലം അഞ്ചാലുംമൂട് പോലീസ് അറസ്‌റ്റ് ചെയ്‌തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടു.
സ്‌ഫോടക വസ്‌തുക്കൾ അശ്രദ്ധമായി കൈകാര്യം ചെയ്യുക, ജീവന് ഭീഷണിയാകുന്ന തരത്തിൽ സ്‌ഫോടക വസ്‌തുക്കൾ ഉപയോഗിക്കുക എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
ജൂണ്‍ 30നാണ് കൊല്ലത്ത് ടൂറിസ്‌റ്റ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ച് അഭ്യാസ പ്രകടനം നടത്തിയത്. വേഗത്തില്‍ തീ പിടിക്കുന്ന പെട്രോളിയം കെമിക്കല്‍ കൊണ്ടുള്ള സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് വരച്ച ചിത്രങ്ങളുള്ള ബസിന് മുകളിലാണ് പൂത്തിരി കത്തിച്ചത്. പൂത്തിരിയിൽ നിന്ന് ബസിലേക്ക് പടർന്ന തീ ജീവനക്കാർ അണക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തുടർന്ന് ആലപ്പുഴയിൽ വച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്‌ഥർ ബസ് കസ്‌റ്റഡിയിലെടുക്കുകയും പിഴ ചുമത്തുകയും ചെയ്‌തിരുന്നു.
പുന്നപ്രയിലും തകഴിയിലും വച്ചാണ് ബസുകൾ കസ്‌റ്റഡിയിൽ എടുത്തത്. അമ്പലപ്പുഴയിൽ വച്ച് ആര്‍ടിഒ ഉദ്യോഗസ്‌ഥരെ കണ്ട് രണ്ടാമത്തെ ബസ് വഴി തിരിച്ച് വിട്ടെങ്കിലും പിറകെ പിന്തുടര്‍ന്ന് കസ്‌റ്റഡിയില്‍ എടുക്കുകയായിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ മോട്ടാർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ‘കൊമ്പൻ’ ബസിൽ കൂടുതൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയിരുന്നു. ബസിൽ ജിപിഎസ് സംവിധാനവും സ്‌പീഡ് ഗവർണറും ഘടിപ്പിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ. ബസിനുള്ളിലെ സ്‌മോക്കറും നീക്കം ചെയ്‌തിരുന്നില്ല. ഈ സാഹചര്യത്തിൽ ബസിനെതിരെ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്‌ഥർ പറയുന്നത്.
Most Read: ശരണ്യയുടെ ആത്‍മഹത്യ; ബിജെപി നേതാവിനെ അറസ്‌റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്‌ഐ