കാസർഗോഡ്: വിധവകളുടെ ഉന്നമനത്തിനും സംരക്ഷണത്തിനുമായി കേരളത്തിൽ ആദ്യമായി ആവിഷ്‌ക്കരിച്ച ‘കൂട്ട്’ പദ്ധതിക്ക് സംസ്‌ഥാന സർക്കാർ 5 ലക്ഷം രൂപ അനുവദിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും വനിതാ സംരക്ഷണ വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്.
സമഗ്ര വിവരശേഖരണത്തിനായി സർവേ നടത്താനുള്ള മൊബൈൽ ആപ്പ്ളിക്കേഷനും വെബ്സൈറ്റും വികസിപ്പിച്ചെടുക്കുന്നതിനായി രണ്ട് ലക്ഷം, ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് ഒരു ലക്ഷം, വിധവ പുനർവിവാഹ പ്രോൽസാഹന നടപടികൾക്ക് വേണ്ടി രണ്ട് ലക്ഷം എന്നിങ്ങനെയാണ് അഞ്ച് ലക്ഷം രൂപ വിനിയോഗിക്കുക.
എല്ലാ ജില്ലകളിലും വിധവ സെൽ ആരംഭിക്കണമെന്ന് മറ്റൊരു കേസിൽ വിധി പറയുന്നതിനിടെ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതിനെ തുടർന്ന് കാസർഗോഡ് വിധവ സെൽ ആരംഭിച്ചിരുന്നു. എന്നാൽ പിന്നീട് പുതിയ ആശയങ്ങളോടെ ‘കൂട്ട്’ പദ്ധതി നടപ്പിലാക്കുകയായിരുന്നു. ജില്ലാ കളക്‌ടർ ഡോ ഡി സജിത്ത് ബാബുവാണ് പദ്ധതിക്ക് മുൻകൈയെടുത്തത്.
ഭർത്താവ് മരിച്ചുപോയവർ, ഭർത്താവ് ഉപേക്ഷിച്ചവർ, ഭർത്താവിനെ കാണാതായവർ തുടങ്ങിയ സ്‌ത്രീകളുടെ ക്ഷേമത്തിനും ഉന്നമനത്തിനും പുനർവിവാഹത്തിന് താൽപര്യമുള്ളവർക്കും സഹായമാകുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌കരിക്കുക. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഇതിനായി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും വാർഡ് തലത്തിൽ വിവരശേഖരണം നടത്തും. മൊബൈൽ ആപ്പ്ളിക്കേഷൻ വഴിയാണ് വിവരശേഖരണം നടത്തുക.
നേരത്തെ ആശാ വർക്കർമാരെയാണ് വിവരശേഖരണത്തിനായി തീരുമാനിച്ചിരുന്നത് എന്നാൽ ഇപ്പോൾ അംഗനവാടി ജീവനക്കാരെ ഇതിനായി നിയോഗിക്കുമെന്നാണ് കരുതുന്നത്. വിധവകളുടെ വ്യക്‌തിഗത വിവരങ്ങൾ, കുടുംബം, വിദ്യാഭ്യാസം, ആരോഗ്യസംബന്ധിയായ വിവരങ്ങൾ, പുനർവിവാഹത്തിനുള്ള താൽപര്യം, അസുഖബാധിതരായ മക്കളുള്ളവർ തുടങ്ങിയ കാര്യങ്ങളാണ് സർവേയിലൂടെ ശേഖരിക്കാൻ ഉദ്ദേശിക്കുന്നത്.
Read also: തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് കൂടി