കുന്ദമംഗലം: കോവിഡ് ബാധിച്ചതോടെ ക്ഷീരകർഷകൻ കറന്നെടുക്കുന്ന 50 ലിറ്ററോളം പാൽ ദിവസവും പറമ്പിൽ ഒഴുക്കിക്കളയുന്നു. കളരിക്കണ്ടി സജീവൻ എന്ന ക്ഷീരകർഷകന് കഴിഞ്ഞ ചൊവ്വാഴ്‌ച കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. ഇയാൾ ദിവസവും കറക്കുന്ന പാൽ 40 ലിറ്റർ വീതം സൊസൈറ്റിയിലെ പത്ത് ലിറ്റർ വീതം അയൽവീടുകളിലും കൊടുക്കാറായിരിന്നു പതിവ്. എന്നാൽ, കോവിഡ് വന്നതോടെ ആ പതിവും നിന്നു. പിന്നീട് ഒഴുക്കി കളയുകയല്ലാതെ സജീവന് വേറെ വഴിയില്ലാതായി.
നാല് കറവ പശുക്കളാണ് സജീവന് ഉള്ളത്. ഇവയിൽ നിന്ന് ലഭിക്കുന്ന പാൽ വിറ്റാണ് ഇയാൾ ഉപജീവന മാർഗം കണ്ടെത്തിയിരുന്നത്. ദിവസവും കറന്നെടുക്കുന്ന പാൽ വലിയ നഷ്‌ടം സഹിച്ചും വേദനയോടെയുമാണ് ഇയാൾ പറമ്പിൽ ഒഴുക്കിക്കളയുന്നത്. പശുക്കളെ മാറ്റിക്കെട്ടി കോവിഡ് രോഗമില്ലാത്ത ആൾ കറക്കുകയാണെങ്കിൽ പാൽ സ്വീകരിക്കാമെന്നാണ് കുന്ദമംഗലം ക്ഷീരോൽപ്പാതക സംഘം സജീവനെ അറിയിച്ചിരുന്നത്. എന്നാൽ, ഇത് പ്രായോഗികമല്ലെന്നാണ് സജീവന്റെ നിലപാട്.
ഈ സാഹചര്യത്തിൽ ഭയം മൂലം പശുക്കളെ ആരും ഏറ്റെടുക്കില്ലെന്നും, മഴക്കാലത്ത് തൊഴുത്ത് മാറ്റിക്കെട്ടുന്നതോടെ ഇവയ്‌ക്ക് രോഗങ്ങൾ വരാൻ സാധ്യതയുണ്ടെന്നും സജീവൻ പറഞ്ഞു. പാൽ സ്വീകരിക്കാൻ ബദൽ മാർഗം സ്വീകരിക്കണമെന്ന് സജീവൻ ആവശ്യപ്പെട്ടു. അതേസമയം, കോവിഡ് മൂലം പ്രതിസന്ധിയിലായ ക്ഷീരകർഷകനെ സഹായിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കളരിക്കണ്ടി യൂണിറ്റ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
Read Also: ജില്ലയിൽ ടിപിആർ വർധിക്കുന്നതിൽ ആശങ്ക