കോഴിക്കോട് : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ 8 മാസങ്ങളായി അടച്ചിട്ടിരുന്ന കോഴിക്കോട് ബീച്ച് സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കി. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് നിയന്ത്രണങ്ങളുടെ ഭാഗമായി കഴിഞ്ഞ മാര്‍ച്ച് മുതലാണ് ബീച്ചില്‍ ആളുകള്‍ക്ക് പ്രവേശനം നിരോധിച്ചത്. തുടര്‍ന്ന് കഴിഞ്ഞ 8 മാസക്കാലമായി ഉന്തുവണ്ടികളിലെ ഭക്ഷണശാലകളും, തിക്കും തിരക്കും ഒഴിഞ്ഞ നിലയിലായിരുന്നു കോഴിക്കോട് ബീച്ച്.
പ്രവേശനം നല്‍കിയത് മുതല്‍ നിരവധി ആളുകളാണ് ബീച്ചില്‍ എത്തിത്തുടങ്ങിയത്. സ്‌ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ കടല്‍ക്കരകളില്‍ വൈകുന്നേരങ്ങള്‍ ചിലവഴിക്കാനായി എത്തി തുടങ്ങിയതോടെ ബീച്ച് വീണ്ടും പഴയപടി ഉണര്‍ന്നു. ബീച്ചുകളില്‍ ഭക്ഷണം സുലഭമായി ലഭിച്ചിരുന്ന ഉന്തുവണ്ടികളിലെ ലഘുഭക്ഷണ ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയില്ലെങ്കിലും കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളും മറ്റും വില്‍ക്കുന്ന ആളുകള്‍ ബീച്ചുകളില്‍ വീണ്ടും സ്‌ഥാനം പിടിച്ചു തുടങ്ങി. കൂടാതെ മാനാഞ്ചിറ സ്‌ക്വയര്‍ ഉള്‍പ്പടെയുള്ള നഗരത്തിലെ പാര്‍ക്കുകളും അടുത്ത ദിവസങ്ങളില്‍ തന്നെ തുറക്കുമെന്ന് അധികൃതര്‍ വ്യക്‌തമാക്കി.
Read also : സ്‌ഥാനാർഥി നിർണയത്തിൽ തഴഞ്ഞു; യുഡിഎഫിനെതിരെ ലീഗ് പരസ്യമായി രംഗത്ത്