ന്യൂഡെൽഹി: ഹത്രസിൽ കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട 19കാരിയുടെ വീട് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാനുള്ള യാത്രക്കിടെ ഉത്തർപ്രദേശ് സർക്കാർ അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനുമായി ബന്ധപ്പെടാൻ അനുമതി തേടി കേരളാ പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ള്യുജെ) സുപ്രീം കോടതിയെ സമീപിച്ചു. സിദ്ദീഖ് കാപ്പനുമായി സ്‌ഥിരമായി വീഡിയോ കൺഫറൻസിലൂടെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്കും അഭിഭാഷകർക്കും അനുമതി വേണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നൽകിയിരിക്കുന്നത്. അഭിഭാഷകൻ പാൽ സിംഗ് മുഖേനെയാണ് ഹരജി സമർപ്പിച്ചത്.
കെയുഡബ്ള്യൂജെ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജി സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ് പുതിയ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. സിദ്ദീഖിന്റെ അറസ്‌റ്റ്, സുപ്രീംകോടതി മാർഗരേഖയുടെ ലംഘനമാണെന്നും ഭരണഘടന ഉറപ്പ് നൽകുന്ന മാദ്ധ്യമ സ്വാതന്ത്ര്യത്തെയും ജനാധിപത്യ അവകാശത്തെയും ലംഘിക്കുന്നതാണ് പോലീസ് നടപടിയെന്നും ഉടൻ സിദ്ദിഖിനെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് കെയുഡബ്ള്യുജെ സുപ്രീം കോടതിയിൽ ഹേബിയസ് കോർപ്പസ് ഹരജി നൽകിയത്.
കേസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി അഭിഭാഷകർ കാപ്പനെ തടവിൽ വച്ചിരിക്കുന്ന മധുര ജയിലിലേക്ക് പോയിരുന്നു. എന്നാൽ, ന്യായമായ കാരണങ്ങളൊന്നുമില്ലാതെ മധുര സിജെഎം കോടതി അനുമതി നിഷേധിച്ചുവെന്ന് അഭിഭാഷകർ പറഞ്ഞു.
The Kerala Union of Working Journalists has filed an application for interim directions before the Supreme Court, seeking permission for regular VC meetings of Kerala journalist, Sidhique Kappan, with his family members and lawyers.
Read more: https://t.co/MtMvzb0rmc pic.twitter.com/EICV9PaQjh— Live Law (@LiveLawIndia) November 5, 2020
Related News: ജേർണലിസ്‌റ്റ് സിദ്ദീഖ് കാപ്പൻ; യോഗി സർക്കാറിന്റെ ‘ഭയം’ ഉൽപ്പാദിപ്പിക്കാനുള്ള ഇന്ധനമോ?
ഉത്തർപ്രദേശിലെ മധുരയിൽ വെച്ച് സിദ്ദീഖ് കാപ്പനെ ഒക്‌ടോബർ അഞ്ചിനാണ് യു.പി പോലീസ് കസ്‌റ്റഡിയിലെടുത്തത്. കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സെക്രട്ടറിയും ‘അഴിമുഖം’ വെബ്‌പോർട്ടൽ പ്രതിനിധിയുമാണ് ഇദ്ദേഹം. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെന്ന് പോലീസ് വ്യാഖ്യാനിക്കുന്ന അതീഖുർ റസ്‌മാൻ, മസൂദ് അഹമദ്, ആലം എന്നിവരും അറസ്‌റ്റിലായിരുന്നു. രാജ്യദ്രോഹം, ശത്രുത വളർത്തൽ, മതവികാരം ഇളക്കിവിടൽ, ഭീകര പ്രവർത്തനത്തിന് പണം സമാഹരിക്കൽ എന്നിവക്ക് പുറമെ ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ അനുസരിച്ചുള്ള കുറ്റങ്ങളും പോലീസ് സിദ്ധിഖിനെതിരെയും ഒപ്പം അറസ്‌റ്റിലായവർക്ക് എതിരെയും ചുമത്തിയിട്ടുണ്ട്.