ന്യൂഡെൽഹി: ലഖിംപൂര്‍ ഖേരി കൂട്ടക്കൊലയില്‍ ജയിലില്‍ കഴിയുന്ന മകന്‍ ആശിഷ് മിശ്രയെക്കുറിച്ചു ചോദിച്ച മാദ്ധ്യമ പ്രവർത്തകനോട് കയർത്ത് കേന്ദ്രമന്ത്രി അജയ് മിശ്ര. ‘ഇത്തരം മൂഢത്വം നിറഞ്ഞ ചോദ്യങ്ങള്‍ ചോദിക്കരുത്. നിങ്ങള്‍ക്ക് ഭ്രാന്താണോ?’ അജയ് മിശ്ര ചോദിച്ചു. ഇതിന് ശേഷം മാദ്ധ്യമ പ്രവര്‍ത്തകനോട് മൈക്ക് ഓഫ് ചെയ്യാന്‍ പറഞ്ഞ് മന്ത്രി ആക്രമിക്കാന്‍ തുനിയുകയായിരുന്നു.
ലഖിംപൂർ ജില്ലയിലെ മദർ ചൈൽഡ് കെയർ ഹോസ്‌പിറ്റലിന് പുറത്തുവച്ചായിരുന്നു സംഭവം. പുതിയ ഓക്‌സിജൻ പ്ളാന്റ് ഉൽഘാടനം ചെയ്യാനെത്തിയ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയോട് മാദ്ധ്യമ പ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കുക ആയിരുന്നു. തന്റെ മകൻ ആശിഷ് മിശ്രക്കെതിരെ വധശ്രമ കുറ്റവും ഗൂഢാലോചനക്കുറ്റവും ചുമത്തിയതിനെക്കുറിച്ചുള്ള ചോദ്യമാണ് കേന്ദ്രമന്ത്രിയെ പ്രകോപിപ്പിച്ചത്.
“ഈ ആളുകൾക്ക് നാണമില്ല. ഇത് ഒരു ആശുപത്രിയാണെന്ന ബോധം പോലുമില്ല. ധാരാളം ആളുകൾ ഇവിടെയുണ്ട്. എന്റെ മകൻ നിരപരാധിയാണ്. കള്ളക്കേസിൽ കുടുക്കിയതാണ്,”- കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം ലഖിംപൂര്‍ ഖേരിയിൽ കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്കെതിരെ ആയുധം ഉപയോഗിച്ചുളള വധശ്രമത്തിന് കൂടി കേസെടുത്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ച് കോടതി നിര്‍ദ്ദേശ പ്രകാരമാണ് നടപടി.
കര്‍ഷകരുടെ മേല്‍ വാഹനം ഇടിച്ചു കയറ്റിയത് മനഃപൂർവം ആയിരുന്നുവെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ആശിഷ് മിശ്രക്കെതിരെ പുതിയ വകുപ്പുകള്‍ ചുമത്തിയത്. സ്‌ഥലത്ത് വെടിവെപ്പ് നടന്നുവെന്ന് അന്വേഷണ സംഘം സ്‌ഥിരീകരിച്ചതിന്റെ അടിസ്‌ഥാനത്തിലാണ് ഐപിസി 307, 326, 334 എന്നീ വകുപ്പുകള്‍ കൂടി ചേർത്തത്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചനയടക്കമുള്ള വകുപ്പുകള്‍ നേരത്തെ ചേര്‍ത്തിരുന്നു.
അമിത വേഗത്തില്‍ വാഹനമോടിക്കല്‍, അശ്രദ്ധ കാരണം മരണം സംഭവിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ എടുത്ത് മാറ്റിയാണ് എഫ്ഐആര്‍ പുതുക്കിയത്. മറ്റ് 12 പ്രതികള്‍ക്കെതിരെയും പുതിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
അതേസമയം, സംഭവം ആസൂത്രിതമായിരുന്നു എന്ന അന്വേഷണ റിപ്പോർട് പുറത്ത് വന്നതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി അജയ് മിശ്ര ജയിലിലെത്തി ആശിഷ് മിശ്രയെ കണ്ടത് വിവാദമായി. കേന്ദ്രമന്ത്രിയെ എത്രയും വേഗം പുറത്താക്കണമെന്ന് കോൺഗ്രസ് എംപി രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
Most Read: സ്‌ഥലംമാറ്റം ശിക്ഷയല്ല, കുട്ടിക്ക് നഷ്‌ടപരിഹാരം കൊടുക്കണം; സർക്കാരിനോട് ഹൈക്കോടതി