കവരത്തി: ലക്ഷദ്വീപിലെ കവരത്തിയില്‍ കൂറ്റന്‍ ജയില്‍ നിര്‍മിക്കാനൊരുങ്ങി ദ്വീപ് ഭരണകൂടം. കവരത്തിയിൽ ജില്ലാ ജയില്‍ നിര്‍മിക്കാനാണ് ഭരണകൂടത്തിന്റെ നീക്കം. ജയില്‍ നിര്‍മാണത്തിനായി 26 കോടി രൂപയുടെ ടെണ്ടറാണ് ക്ഷണിച്ചിരിക്കുന്നത്. അതേസമയം ജയില്‍ നിര്‍മിക്കാനായി തിരഞ്ഞെടുത്തിട്ടുള്ള സ്‌ഥലത്തിന്റെ ഉടമകള്‍ ഇ-ടെണ്ടര്‍ വാര്‍ത്ത പുറത്തുവരുമ്പോള്‍ മാത്രമാണ് സംഭവം അറിയുന്നത്.
അഡ്‌മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ പരിഷ്‌കരണ നടപടികളുടെ തുടര്‍ച്ചയായാണ് ജയിൽ നിർമാണം. കവരത്തി, ആന്ത്രോത്ത് ദ്വീപുകളിൽ ചെറിയ ജയിലുകളുണ്ട്. മറ്റ് ദ്വീപുകളിലെ പൊലീസ് സ്‌റ്റേഷനുകളോട് ചേര്‍ന്നും ചെറിയ തടവറകളുണ്ട്. ഇവിടങ്ങളിൽ പോലും കുറ്റവാളികളില്ലാത്ത നിലനില്‍ക്കുമ്പോഴാണ് ദ്വീപ് ഭരണകൂടത്തിന്റെ പുതിയ നടപടി.
മുന്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ ദിനേശ്വര്‍ ശര്‍മയുടെ മരണത്തെ തുടർന്നാണ് കഴിഞ്ഞ ഡിസംബറില്‍ പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്‌മിനിസ്‌ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്. എന്നാൽ പ്രഫുല്‍ പട്ടേല്‍ ചുമതലയേറ്റത് മുതല്‍ ഏകാധിപത്യഭരണം നടത്താനാണ് ശ്രമിക്കുന്നതെന്ന് വ്യാപക വിമര്‍ശനം ഉയർന്നിരുന്നു. കുറ്റകൃത്യങ്ങളൊന്നും റിപ്പോര്‍ട് ചെയ്യാറില്ലാത്ത ദ്വീപില്‍ ഗുണ്ടാ ആക്‌ട് ഉൾപ്പടെ പ്രഫുൽ പട്ടേൽ നടപ്പിലാക്കിയിരുന്നു.
Read also: ‘അവന്‍ ആരാണെന്നാണ് കരുതുന്നത്’; ആശ്രമം സീരീസിനെതിരെ നരോത്തം മിശ്ര