ഷിംല: ഹിമാചൽ പ്രദേശിലെ കിന്നൗർ ദേശീയ പാതയിലുണ്ടായ കനത്ത മണ്ണിടിച്ചിലിൽ മരണം 13 ആയി. 30ഓളം പേരെ കാണാതായി. രക്ഷാ പ്രവർത്തനം തുടരുകയാണ്. വാഹനങ്ങൾ ദേശീയ പാതയിലൂടെ കടന്നു പോകുമ്പോഴായിരുന്നു അപകടം. ഹിമാചൽ ട്രാൻസ്‌പോർട്ട് കോർപറേഷൻ ബസും ട്രക്കും വിനോദ സഞ്ചാരികളുടെ കാറുകളുമാണ് അപകടത്തിൽപെട്ടത്.
ഷിംലയിലേക്ക് പോകുകയായിരുന്ന ബസിൽ 40 പേർ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 10 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. മണ്ണും പാറയും റോഡിലേക്ക് ഇടിഞ്ഞു വീണതോടെ വാഹനങ്ങൾ പൂർണമായി തകർന്നു. ഗതാഗതവും തടസപ്പെട്ടു. ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്നാണു റിപ്പോർട്.
അടിയന്തര രക്ഷപ്രവർത്തനത്തിന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം ഠാക്കൂർ നിർദ്ദേശം നൽകിയിരുന്നു. ആദ്യ ഘട്ടത്തിൽ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും ദുരന്ത നിവാരണ സേനയുമാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേത്യത്വം നൽകിയത്. പിന്നാലെ ദേശീയ ദുരന്തനിവാരണ സേനയുടെ 25 പേർ അടങ്ങുന്ന സംഘവും എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഹിമാചൽ മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് കേന്ദ്രസഹായം ഉറപ്പ് നൽകിയിട്ടുണ്ട്.
Read also: മഹാരാഷ്‍ട്രയിൽ 2 ഡോസ് വാക്‌സിൻ എടുത്തവർക്ക് മാളുകളിൽ പ്രവേശിക്കാം