കൊച്ചി: കളമശ്ശേരിയിൽ കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞു വീണ അപകടത്തിൽ പെട്ടവർക്കായുള്ള രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. കുഴിയിൽ അകപ്പെട്ട എല്ലാവരെയും രക്ഷപ്പെടുത്തിയതായി സ്‌ഥിരീകരിച്ചതോടെയാണ് രക്ഷാപ്രവർത്തനം അവസാനിപ്പിച്ചത്. ഏഴ് പേരായിരുന്നു അപകട സമയത്ത് നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്നത്.
ഇവരിൽ ഒരാൾ ആദ്യം സ്വയം രക്ഷപ്പെട്ടിരുന്നു. ബാക്കി ആറുപേരിൽ രണ്ടുപേരെ ആദ്യം രക്ഷപ്പെടുത്തിയിരുന്നു. മണ്ണിനടിയിൽ കുടുങ്ങിയ നാല് പേരാണ് മരിച്ചത്. ഇവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്‌ഥിരീകരിച്ചതായി ജില്ലാ ഫയർ ഓഫിസർ ജോജി അറിയിക്കുകയായിരുന്നു. പശ്‌ചിമ ബംഗാള്‍ സ്വദേശികളായ നാല് തൊഴിലാളികളാണ് മരിച്ചത്. ഫൈജുൽ മണ്ഡൽ, കുടൂസ് മണ്ഡൽ, നൗജേഷ് മണ്ഡൽ, നൂറാമിൻ മണ്ഡൽ എന്നിവരാണ് മരിച്ചത്.
അതേസമയം, സംഭവത്തിൽ അന്വേഷണം നടത്താൻ ജില്ലാ കളക്‌ടർ ജാഫർ മാലിക് നിർദ്ദേശം നൽകിയിട്ടുണ്ട്. എഡിഎമ്മിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി അഞ്ച് ദിവസത്തിനകം റിപ്പോർട് നൽകാനാണ് നിർദ്ദേശം. കളമശ്ശേരിയിൽ നെസ്‌റ്റ് ഗ്രൂപ്പിന്റെ ഇലക്‌ട്രോണിക്‌സ് സിറ്റി നിർമാണം നിർത്തിവെക്കുമെന്നും കളക്‌ടർ അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാനുള്ള സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ടെന്ന് കളക്‌ടർ പറഞ്ഞു. മൃതദേഹങ്ങൾ വിമാനത്തിൽ നാട്ടിലെത്തിക്കും.
ഇവരുടെ പോസ്‌റ്റുമോർട്ടം നടത്തണോ എന്ന കാര്യത്തിൽ ഉടൻ തീരുമാനം എടുക്കുമെന്നും കളക്‌ടർ അറിയിച്ചു. നിർമാണ പ്രവര്‍ത്തനങ്ങള്‍ക്കായി കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞ് കുഴിയിലുണ്ടായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. അതിനിടെ സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം നടക്കുകയാണ്. മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശമല്ല ഇതെന്നും അനധികൃതമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതാണ് ദുരന്തത്തിന് വഴിവെച്ചതെന്നും നാട്ടുകാർ ആരോപിക്കുന്നു.
Most Read: ഇടുക്കിയിൽ ജ്യേഷ്‌ഠനെ വെടിവെച്ച സംഭവം; സഹോദരൻ പിടിയിൽ