തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി ജയിച്ചത് വ്യാജ വോട്ടിലൂടെ ആണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപ്പോൾ നിയമ നടപടിക്ക് നീങ്ങിയത് ഈ പരിശോധനയുടെ അടിസ്‌ഥാനത്തിലാണ് എന്നും ചെന്നിത്തല പറഞ്ഞു. വ്യാജ വോട്ട് വിഷയം ഹൈക്കോടതി ഗൗരവമായി എടുത്തു. കോടതിയുടെ ഉത്തരവിനെ സ്വാഗതം ചെയ്യുന്നു എന്നും ചെന്നിത്തല പറഞ്ഞു.
കണ്ടു പിടിക്കാൻ കഴിയാത്ത വിധമാണ് കള്ളവോട്ട് ചേർത്തത്. വ്യാജ വോട്ടുകളുടെ എണ്ണം അമ്പരപ്പിക്കുന്നതാണ്. ഏഴ് മാസത്തിലധികം എടുത്താണ് വ്യാജ വോട്ടുകൾ കണ്ടുപിടിച്ചത്. നിരവധി കേസുകളിലേക്ക് ഇത് പോകുമെന്നും ചെന്നിത്തല പറയുന്നു.
പോസ്‌റ്റൽ ബാലറ്റിലും കൃത്രിമം നടക്കുന്നുണ്ട് എന്നും ചെന്നിത്തല ആരോപിച്ചു. മരിച്ചു പോയവരുടെ പേരുകളും അപേക്ഷ നൽകാത്തവരുടെ പേരുകളും വരെ പോസ്‌റ്റൽ ബാലറ്റിലുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
പിണറായി സർക്കാരിനോടുള്ള സ്‌നേഹം കൊണ്ടല്ല തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചത്. ഒരാൾക്ക് ഒരു വോട്ട് എന്നത് ഉറപ്പാക്കണം. വ്യാജ വോട്ട് ചേർത്ത ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി അഴിമതിക്ക് എതിരെ സംസാരിക്കുന്നത് ചെകുത്താൻ വേദം ഓതുന്നത് പോലെയാണ്. ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി ഒൻപതാം പ്രതിയാണ്. കേസ് അവസാനിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ പ്രഭവ കേന്ദ്രമാണ്. മുഖ്യമന്ത്രി കള്ളം പറയുന്നു. അഴിമതി കേസുകൾ കുറഞ്ഞതിന് മോദിയോട് മുഖ്യമന്ത്രി നന്ദി പറയണം. ജനപ്രതിനിധികൾ ഉൾപ്പെടുന്ന അഴിമതി കേസുകളിൽ നരേന്ദ്ര മോദി വെള്ളം ചേർത്തു. അഴിമതിയിൽ സ്‌പീക്കർ മുഖ്യനേക്കാൾ കേമനാണ്. സ്‌പീക്കർക്ക് എതിരായ മൊഴിവച്ച് ബിജെപി സിപിഎമ്മുമായി കരാർ ഉണ്ടാക്കിയെന്നും ചെന്നിത്തല ആരോപിച്ചു.
ശബരിമല വിഷയവും ചെന്നിത്തല ഇക്കൂട്ടത്തിൽ പരാമർശിച്ചു. ശബരിമല ഒരു വികാരമാണെന്നും പിണറായിക്ക് വിശ്വാസ സമൂഹം മാപ്പ് നൽകില്ലെന്നുമാണ് ചെന്നിത്തല പറഞ്ഞത്. “സിപിഎം ആർക്കൊപ്പമാണ്? യുവതികളെ കയറ്റണോ വേണ്ടയോ? എന്താണ് നിലപാട്? സത്യവാങ്മൂലം മാറ്റി നൽകാൻ തയാറാണോ?”- എന്നിങ്ങനെയാണ് ചെന്നിത്തലയുടെ ചോദ്യങ്ങൾ.
Also Read: സ്വർണക്കടത്ത് കേസ്; ഇഡിക്കെതിരെ വീണ്ടും കേസെടുത്ത് ക്രൈംബ്രാഞ്ച്