വടകര: വടകരയിൽ കെ കെ രമയെ കോൺഗ്രസും യുഡിഎഫും പിന്തുണക്കുന്നത് ഉപാധികളില്ലാതെയാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി പറഞ്ഞു. വടകരയിൽ ജയിക്കാമെന്നത് എൽഡിഎഫിന്റെ ദിവാസ്വപ്‌നം മാത്രമാണെന്നും കെ കെ രമയോടൊത്ത് നടത്തിയ സംയുക്‌ത വാർത്താ സമ്മേളനത്തിൽ മുല്ലപ്പള്ളി അവകാശപ്പെട്ടു. കോൺഗ്രസുമായി യാതൊരുവിധ തർക്കവുമില്ലെന്ന് കെകെ രമയും പറഞ്ഞു.
പ്രതിപക്ഷ നേതാവ് ആരുടെയും അന്നം മുടക്കിയിട്ടില്ലെന്നും ആർഭാടവും ധൂർത്തും നടത്തുന്ന പിണറായിക്ക് ആക്ഷേപിക്കാൻ അർഹതയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. പിആർ ജോലികൾക്കായി ഈ സർക്കാർ 1000 കോടി ചിലവഴിക്കുന്നുവെന്നാണ് ആക്ഷേപം.
ശബരിമലക്കാര്യത്തിൽ സിപിഎമ്മിൽ ആശയ പ്രതിസന്ധിയുണ്ടെന്ന് ആരോപിക്കുന്ന മുല്ലപ്പള്ളി, നിലപാട് തരം പോലെ മാറ്റുന്നുവെന്നും പരിഹസിച്ചു. കടംകപള്ളി സുരേന്ദ്രനെതിരെ പല രേഖകളും തന്റെ കയ്യിലുണ്ടെന്ന് അവകാശപ്പെട്ട കെപിസിസി അധ്യക്ഷൻ ഇവ പുറത്ത് വിടുമെന്നും മുന്നറിയിപ്പ് നൽകി.
മുഖ്യമന്ത്രിയെ കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാത്തത് കേന്ദ്ര ഏജൻസികളുടെ പിഴവാണ്. എന്ത് കൊണ്ടാണ് ഇത് ചെയ്യാതിരുന്നതെന്ന് താൻ ഉദ്യോഗസ്‌ഥരോട് ചോദിച്ചുവെന്നും മുല്ലപ്പള്ളി പറയുന്നു. മുഖ്യമന്ത്രിയുമായി പരസ്യസംവാദത്തിന് തയാറാണെന്നും മുല്ലപ്പള്ളി വെല്ലുവിളിച്ചു. മാദ്ധ്യമങ്ങളുടെ ഭാഗത്ത് നിന്ന് സഹായം കിട്ടുന്നില്ലെന്നും കെപിസിസി അധ്യക്ഷൻ പരാതിപ്പെട്ടു.
Read Also: പ്രതിപക്ഷം പ്രതികാര പക്ഷമാകരുത്; അന്നം മുടക്കാൻ പ്രതിപക്ഷനേതാവ് ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി