ന്യൂ ഡെല്‍ഹി : രാജ്യത്തെ വിവിധ ഇടത് പാര്‍ട്ടികളിലെ എംപി മാര്‍ ഇന്ന് ഹത്രസ് സന്ദര്‍ശിക്കും. ഹത്രസ് സംഭവത്തെ കുറിച്ച് ഇവര്‍ കുടുംബാംഗങ്ങളോടും പ്രദേശവാസികളോടും വിവരങ്ങള്‍ അന്വേഷിക്കും. ഇടത് പാര്‍ട്ടികളായ സിപിഎം, സിപിഐ, എല്‍ജെഡി എന്നീ പാര്‍ട്ടികളുടെ നേതാക്കളായിരിക്കും ഇന്ന് ഹത്രസ് സംദര്‍ശിക്കുക.
ഹത്രസ് സന്ദര്‍ശനത്തില്‍ അവിടുത്തെ ജില്ലാ കളക്‌ടർ, പോലീസ് മേധാവികള്‍, എംപിമാര്‍ എന്നിവരുമായും ഇവര്‍ കൂടിക്കാഴ്‌ച നടത്തും. സംഘത്തില്‍ എളമരം കരീം, എംവി ശ്രേയാംസ് കുമാര്‍, ബികാസ് രഞ്ജന്‍ ഭട്ടാചാര്യ, ബിനോയ് വിശ്വം എന്നിവരായിരിക്കും ഉണ്ടായിരിക്കുക. ഹത്രസ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം രാഷ്‌ട്രപതി, സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ്, പ്രധാനമന്ത്രി എന്നിവര്‍ക്ക് വസ്‌തുതാപരമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
പ്രതികളുടെ കത്തിന്റെ പശ്ചാത്തലത്തില്‍ ഹത്രസിലേത് ദുരഭിമാനക്കൊലയാണെന്ന ആക്ഷേപത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി പ്രതികളില്‍ ഒരാളുമായി പ്രണയത്തിലായിരുന്നു എന്ന വാദവും പെണ്‍കുട്ടി മരണപ്പെട്ടത് സഹോദരന്റെ മര്‍ദ്ദനം ഏറ്റിട്ടാണെന്നുള്ള വാദവും കുടുംബാംഗങ്ങള്‍ നിഷേധിച്ചു. അന്വേഷണം വഴിതിരിച്ചു വിടാന്‍ ഒരുങ്ങുകയാണ് എന്ന കുടുംബാംഗങ്ങളുടെ ആശങ്കക്കിടയിലാണ് ഇപ്പോള്‍ പ്രതികളുടെ കത്തിന്റെ പേരില്‍ അന്വേഷണം ആരംഭിക്കുന്നത്. ഇതിന്റെ അടിസ്‌ഥാനത്തില്‍ പെണ്‍കുട്ടിയുടെ സഹോദരനെ വീണ്ടും ചോദ്യം ചെയ്യും. പെണ്‍കുട്ടിയുടെ മരണത്തിന് പിന്നില്‍ കുടുംബക്കാര്‍ ആണെന്നുള്ള പ്രതികളുടെ വാദത്തിന് ഉന്നത ഇടപെടലുകള്‍ ഉണ്ടെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.
Read also : എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്