കോഴിക്കോട്/കണ്ണൂർ: കോവിഡ് മഹാമാരിയും തുടർന്നുള്ള പ്രതിസന്ധികളും സൃഷ്‌ടിച്ച രക്തക്ഷാമം പരിഹരിക്കാൻ തങ്ങളാലാകുന്ന സഹായവുമായി ‘ലൈഫ് ബ്ളഡ് ഡോണേഷൻ ടീം – കേരള‘ പ്രവർത്തകർ.
കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി സംഘടിപ്പിച്ച ക്യാംപിൽ 40ഓളം ദാതാക്കൾ രക്‌തം ദാനം ചെയ്‌തതായി സംഘാടകർ പറഞ്ഞു. മലബാർ മെഡിക്കൽ കോളേജിൽ തുറശ്ശേരി കടവിലുള്ള ബ്ളഡ് ഡോണേഷൻ ടീമുമായി സഹകരിച്ചുകൊണ്ടാണ് രക്‌തദാനം നിർവഹിച്ചത്.
കണ്ണൂർ ജില്ലയിൽ തലശേരിയിലുള്ള ജോസ് ഗിരി ഹോസ്‌പിറ്റലുമായി സഹകരിച്ചുകൊണ്ടാണ് ‘ലൈഫ് ബ്ളഡ് ഡോണേഷൻ ടീം – കേരള’ രക്‌തദാന ക്യാംപ് സംഘടിപ്പിച്ചത്, ഭാരവാഹികൾ അറിയിച്ചു.
രോഗികളുടെ ബന്ധുക്കളും ആശുപത്രി അധികൃതരും രക്‌ത ദാതാക്കളെ തിരഞ്ഞുള്ള നെട്ടോട്ടത്തിലാണ്. ബ്ളഡ് ബാങ്കുകൾ മിക്കവയും കാലിയാണ്. കോവിഡിന് മുൻപ് രക്‌തക്ഷാമം രൂക്ഷമായാൽ ആശ്രയിച്ചിരുന്നത് വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ എൻഎസ്‌എസ്, എൻസിസി യൂണിറ്റുകളിലെ വിദ്യാർഥികളെയായിരുന്നു. അതുമല്ലങ്കിൽ ഒട്ടനവധി ജോലിക്കാരുള്ള സ്വകാര്യ സ്‌ഥാപനങ്ങളെയാണ്. ഈ സാഹചര്യങ്ങളൊന്നും ഇല്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്‌ടിക്കുന്നത്.
കോളജുകളും ഹോസ്റ്റലുകളും അടച്ചിരിക്കുന്നതിനാൽ ആ സാധ്യതകളും അടഞ്ഞു കിടക്കുകയാണ്. രക്‌തദാന രംഗത്ത് പ്രവർത്തിക്കുന്ന നൂറുകണക്കിന് സംഘടനകളും വ്യക്‌തികളും ഉണ്ടെങ്കിലും മിക്കവരും കോവിഡ് പ്രതിസന്ധിയിലായതും സാഹചര്യം വഷളാക്കുന്നുണ്ട്. ഇത്തരം സാഹചര്യത്തിലാണ് ‘ലൈഫ് ബ്ളഡ് ഡോണേഷൻ ടീം – കേരള‘ പോലുള്ള സംഘടനകളുടെ പ്രവർത്തനം മാതൃകാപരമാകുന്നത്.
ഓർക്കുക: വാക്‌സിൻ സ്വീകരിച്ച് രണ്ടാഴ്‌ച കഴിഞ്ഞാൽ, 18നും 60നും ഇടയിൽ പ്രായമുള്ള 50 കിലോഗ്രാമിന് മുകളിൽ തൂക്കമുള്ള, മറ്റു ഗുരുതര രോഗങ്ങളില്ലാത്ത ആർക്കും രക്‌തദാനം ചെയ്യാം. വാക്‌സിന്റെ ഒരുഡോസ് സ്വീകരിച്ച് 14 ദിവസം പൂർത്തീകരിച്ചാൽ രക്‌തദാനം നിർവഹിക്കാം. അതുപോലെ, വാക്‌സിനേഷന് ഒരുദിവസം മുൻപ് രക്‌തദാനം നിർവഹിക്കാവുന്നതാണ്. മൂന്ന് മാസത്തിലൊരിക്കൽ രക്‌തദാനം ചെയ്യുന്നത് നിരവധി രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കും. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള രക്‌തദാതാക്കളുടെ സംഘടനകളുമായോ ബ്ളഡ് ബാങ്കുമായോ ബന്ധപ്പെടുക.
Most Read: ലക്ഷദ്വീപ് സന്ദർശിക്കാൻ എംപിമാർ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കണം; ഭരണകൂടം