കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതോടെ സംസ്‌ഥാനത്ത് മദ്യമൊഴുകുന്നു. നിയന്ത്രണങ്ങൾ നിലവിൽ വന്ന മേയ് 4 മുതൽ ഇതുവരെ സംസ്‌ഥാനത്ത് എക്‌സൈസ് പിടികൂടിയത് 1287.5 ലിറ്റർ ചാരായവും 12127 ലിറ്റർ സ്‌പിരിറ്റുമാണ്.
മറ്റു സംസ്‌ഥാനങ്ങളിൽ നിന്നു കേരളത്തിൽ വിൽക്കാനെത്തിച്ച 4495.63 ലിറ്റർ വിദേശമദ്യവും പിടികൂടി. കേരളത്തിൽ നിർമിച്ച 92.64 ലിറ്റർ വ്യാജ വിദേശമദ്യവും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. എക്‌സൈസ് വകുപ്പിന്റെ കണക്ക് പ്രകാരം ഏറ്റവുമധികം ചാരായം പിടികൂടിയത് കൊല്ലം (252 ലിറ്റർ), കണ്ണൂർ (225 ലിറ്റർ) ജില്ലകളിലാണ്.
സംസ്‌ഥാനത്തിന് പുറത്തു നിന്നെത്തിച്ച മദ്യം കൂടുതൽ പിടിച്ചത് കാസർഗോഡ് (2776 ലിറ്റർ), കണ്ണൂർ (488 ലിറ്റർ) പാലക്കാട് (399 ലിറ്റർ) ജില്ലകളിലാണ്. കർണാടകം, തമിഴ്‌നാട് സംസ്‌ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകളാണിവ. മറ്റൊരു അതിർത്തി ജില്ലയായ തിരുവനന്തപുരത്ത് 213 ലിറ്റർ പിടികൂടി.
സ്‌പിരിറ്റ് വേട്ട പ്രധാനമായി നടന്നതു വയനാട് ജില്ലയിലാണ്. 10,400 ലിറ്റർ സ്‌പിരിറ്റാണ് ഇവിടെനിന്നു പിടിച്ചത്. ഇവയ്‌ക്കെല്ലാം പുറമെ സംസ്‌ഥാനത്ത് കഞ്ചാവ് വിൽപനയും തകൃതിയായി നടക്കുന്നുണ്ട്. 20 ദിവസത്തിനിടെ സംസ്‌ഥാനത്താകെ പിടികൂടിയത് 953.466 കിലോഗ്രാം കഞ്ചാവാണ്.
ഇതിൽ പകുതിയിലേറെ (660 കിലോഗ്രാം) പിടിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. തൊട്ടുപിന്നിൽ (231 കിലോഗ്രാം) ഇടുക്കിയുമുണ്ട്. അതേസമയം രാസലഹരി വസ്‌തുക്കൾ പിടികൂടിയത് കുറവാണ്. എംഡിഎംഎ 43 ഗ്രാമും ബ്രൗൺ ഷുഗർ 50 ഗ്രാമുമാണ് പിടിച്ചെടുത്തത്. ഇത്തരത്തിലുള്ള വിവിധ കേസുകളിലായി സംസ്‌ഥാനത്ത് 289 പേർ അറസ്‌റ്റിലാവുകയും ചെയ്‌തു.