കോഴിക്കോട്: സംസ്‌ഥാനത്തെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. നാല് ജില്ലകളിലാണ് തിങ്കളാഴ്‌ച വോട്ടെടുപ്പ് നടക്കുന്നത്. മലപ്പുറം, കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളാണ് തിരഞ്ഞെടുപ്പ് നടക്കുന്നവ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ കൊട്ടിക്കലാശം അടക്കമുള്ള പരിപാടികൾ നടത്താൻ പാടുള്ളൂ.
സ്‌ഥാനാർഥികളും, പ്രവർത്തകരും, പ്രചാരണ വാഹനങ്ങളും ഒത്തുചേർന്ന പരിപാടികൾ ഒഴിവാക്കാനാണ് നിർദേശം. 14ന് രാവിലെ 7 മുതൽ വൈകീട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. മൂന്ന് ഘട്ടങ്ങളിലെയും വോട്ടെണ്ണൽ ഡിസംബർ 16ന് ഒരുമിച്ചാണ് നടക്കുക.
മലബാറിലെ ഇടതുപക്ഷ മുൻതൂക്കം ഇക്കുറിയും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മലപ്പുറം ഒഴികെയുള്ള ജില്ലകളിൽ ഇടതിന് മേൽക്കൈ ഉണ്ടായിരുന്നു. എന്നാൽ ഇക്കുറി യുഡിഎഫും ശക്‌തമായി തന്നെ മൽസര രംഗത്തുണ്ട്.
വിവാദങ്ങളിൽ മുങ്ങി നിൽക്കുന്ന സർക്കാരിന്റെ വിലയിരുത്തലാവും തദ്ദേശ തിരഞ്ഞെടുപ്പ്. ബിജെപിക്ക് തെക്കൻ ജില്ലകളിലേത് പോലെ ശക്‌തമായ സ്വാധീനമുള്ള മേഖലയല്ല മലബാർ. അതിൽ കാസർഗോഡ് ജില്ലയിൽ ബിജെപി നിർണായക ശക്‌തിയാകും. കണ്ണൂർ, കോഴിക്കോട് കോർപ്പറേഷനുകളാണ് ഇരുമുന്നണികളും ഉറ്റുനോക്കുന്നത്.
Read Also: കര്‍ഷക സമരം 17 ആം ദിവസത്തിലേക്ക്; ഇന്ന് മുതല്‍ കൂടുതല്‍ ദേശീയപാതകള്‍ ഉപരോധിക്കും