തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണങ്ങൾ സമാപിച്ചു. വാക്‌പ്പോരും നിയമ പോരാട്ടവുമൊക്കെയായി കൊണ്ടും കൊടുത്തും ഒരുമാസക്കാലം നീണ്ടുനിന്ന നാടിളക്കിയുള്ള പ്രചാരണത്തിനാണ് ഇന്ന് കൊട്ടിക്കലാശത്തോടെ സമാപനമായത്. കേരളത്തിലെ 20 മണ്ഡലങ്ങളിലും വൈകിട്ട് ആറിന് കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണം സമാപിച്ചു. ഇനിയുള്ള മണിക്കൂറുകൾ നിശബ്‌ദ പ്രചാരണമാണ്.
കൊട്ടിക്കലാശത്തിനിടെ പ്രവർത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘർഷമുണ്ടായി. ക്രെയിനുകളിലും ജെസിബികളിലുമേറിയാണ് പലയിടത്തും സ്‌ഥാനാർഥികൾ കൊട്ടിക്കലാശത്തിന്റെ ഭാഗമായുള്ള റോഡ് ഷോയിൽ പങ്കെടുത്തത്. നാളെ രാവിലെ മുതൽ വോട്ടെണ്ണൽ സാമഗ്രികളുടെ വിതരണം നടക്കും. മറ്റന്നാൾ രാവിലെ ഏഴ് മണിമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ജൂൺ നാലിനാണ് വോട്ടെണ്ണൽ.
അവസാന 48 മണിക്കൂറിൽ നിശബ്‌ദ പ്രചാരണത്തിന് മാത്രമാണ് അനുവാദമുള്ളത്. ഈ സമയങ്ങളിൽ നിയമവിരുദ്ധമായി കൂട്ടംചേരുകയോ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ ചെയ്‌താൽ നടപടി സ്വീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തവണ പുതുചരിത്രം എഴുതുമെന്നാണ് ഇടതുമുന്നണിയുടെ അവകാശവാദം. എന്നാൽ, മുഴുവൻ സീറ്റിലും ജയമെന്ന് ഉറപ്പിച്ചു പറയുകയാണ് യുഡിഎഫ്. പ്രധാനമന്ത്രി പറഞ്ഞതുപോലെ രണ്ടക്ക സീറ്റ് നേടാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
Most Read| വോട്ടിങ് യന്ത്രത്തിൽ ഹാക്കിങ്ങിനോ അട്ടിമറിക്കോ തെളിവില്ല; സുപ്രീം കോടതി