ന്യൂഡെൽഹി: അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും വിരാമമിട്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്‌ഥാനാർഥി പട്ടിക പുറത്ത്. കേരളത്തിൽ കോൺഗ്രസ് മൽസരിക്കുന്ന 16 സീറ്റുകളിലെ സ്‌ഥാനാർഥികളെയും പ്രഖ്യാപിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ആണ് സ്‌ഥാനാർഥി പട്ടിക പുറത്തുവിട്ടത്.
രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ, കെ സുധാകരൻ, എന്നിവർ മുതൽ അവസാന നിമിഷം ചിത്രത്തിലേക്ക് വന്ന പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ വരെയുള്ളവർ പട്ടികയിൽ ഇടംപിടിച്ചു. രാഹുൽ ഗാന്ധി ഇത്തവണയും വയനാട്ടിൽ നിന്ന് ജനവിധി തേടും. അവസാന നിമിഷത്തെ തിരിമറിക്കൊടുവിൽ വടകരയിലെ സിറ്റിങ് എംപി തൃശൂരിൽ കെ മുരളീധരൻ സ്‌ഥാനാർഥിയായി.
മുരളീധരൻ ഒഴിയുന്ന വടകര മണ്ഡലത്തിൽ കെകെ ശൈലജയെ നേരിടാൻ ഷാഫി പറമ്പിൽ എംഎൽഎയെ ഇറക്കും. സാമുദായിക പരിഗണന കൂടി കണക്കിലെടുത്താണ് പാലക്കാട്ട് നിന്ന് ഷാഫിയെ വടകരയിൽ മൽസരിപ്പിക്കുന്നത്. പത്‌മജ വേണുഗോപാൽ പാർട്ടിക്കുണ്ടാക്കിയ ക്ഷീണം, കെ മുരളീധരനെ മുന്നിൽ നിർത്തി കരുണാകരന്റെ തട്ടകത്തിൽ പരിഹരിക്കുകയാണ് കോൺഗ്രസ്. ബിജെപി പ്രതീക്ഷയർപ്പിക്കുന്ന മണ്ഡലത്തിൽ, സുരേഷ് ഗോപിയുമായുള്ള നേരിട്ടുള്ള മൽസരത്തിന് മുരളീധരൻ ഇറങ്ങും.
ആലപ്പുഴയിൽ കെസി വേണുഗോപാലും സ്‌ഥാനാർഥിയാകും. സംഘടനാ ചുമതലയുള്ളതാണ് കെസി വേണുഗോപാലിന്റെ കാര്യത്തിൽ അവസാനവട്ടം വരെ പാർട്ടിയെ കുഴച്ചത്. കണ്ണൂരിൽ കെ സുധാകരൻ തന്നെ മൽസരിക്കും.
തിരുവനന്തപുരത്ത് ശശി തരൂർ, ആറ്റിങ്ങലിൽ അടൂർ പ്രകാശ്, പത്തനംതിട്ടയിൽ ആന്റോ ആന്റണി, മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ്, എറണാകുളത്ത് ഹൈബി ഈഡൻ, ഇടുക്കിയിൽ ഡീൻ കുര്യാക്കോസ്, ചാലക്കുടിയിൽ ബെന്നി ബെഹനാൻ, പാലക്കാട് വികെ ശ്രീകണ്‌ഠൻ, ആലത്തൂരിൽ രമ്യ ഹരിദാസ്, കോഴിക്കോട് എംകെ രാഘവൻ, കാസർഗോഡ് രാജ്‌മോഹൻ ഉണ്ണിത്താൻ എന്നീ സിറ്റിങ് എംപിമാർ വീണ്ടും മൽസരത്തിനിറങ്ങും.
ഡെൽഹിയിൽ കെസി വേണുഗോപാൽ എംപിയുടെ വസതിയിൽ ചേർന്ന നേതൃയോഗത്തിലാണ് സ്‌ഥാനാർഥി പട്ടിക അന്തിമമാക്കിയത്. യോഗത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുത്തു.
Most Read| ക്ഷേമപെൻഷൻ മുടങ്ങുന്നതിൽ വിമർശിച്ച് സിപിഐ; എത്രയും വേഗം നൽകുമെന്ന് മുഖ്യമന്ത്രി