ന്യൂഡെല്‍ഹി: ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബില്‍ 2020 ലോകസഭയില്‍ പാസായി. രാജ്യത്തെ സഹകരണ ബാങ്കുകളെ ആര്‍ബിഐയുടെ നിരീക്ഷണത്തില്‍ കൊണ്ടുവരുന്ന ബാങ്കിങ് നിയന്ത്രണ ഭേദഗതി ബില്ലാണ് ലോകസഭയില്‍ പാസാക്കിയത്. ജൂണില്‍ കേന്ദ്രമന്ത്രിസഭ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പകരമാണ് ബില്‍. അതേസമയം കോവിഡ് പശ്ചാത്തലത്തില്‍ ബാങ്കിങ് മേഖലക്കുണ്ടായ സമ്മര്‍ദ്ദം കണക്കിലെടുത്താണ് ഓര്‍ഡിനന്‍സെന്നാണ് കേന്ദ്രം നല്‍കുന്ന വിശദീകരണം. സഹകരണ ബാങ്കുകളെ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലാക്കുന്നതല്ല ബില്ലെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സഭയില്‍ പറഞ്ഞു .
നിക്ഷേപകരുടെ പണത്തിന് സുരക്ഷ ഉറപ്പാക്കാനാണ് ബില്ല് കൊണ്ടുവന്നത്. സഹകരണ ബാങ്കുകളിലെ അംഗങ്ങളുടെ അധികാരം ഇതുവഴി കുറയില്ലെന്നും കഴിഞ്ഞ 20 വര്‍ഷത്തിനിടെ 420 സഹകരണ ബാങ്കുകളാണ് രാജ്യത്ത് തകര്‍ന്നതെന്നും ഈ സാഹചര്യം ഒഴിവാക്കാനാണ് പുതിയ ഭേദഗതിയെന്നും ധനമന്ത്രി വ്യക്തമാക്കി.
മാര്‍ച്ചില്‍ ആണ് ബില്‍ കൊണ്ടുവന്നത്. എന്നാല്‍ അന്ന് ബില്‍ പാസാക്കാനായില്ല. പിന്നാലെ ഓര്‍ഡിനന്‍സ് ഇറക്കുകയായിരുന്നു. ബില്‍ ലോകസഭയില്‍ പാസായതോടെ ഇനി രാജ്യസഭയുടെ പരിഗണനയില്‍ വരും.
അതേസമയം ബില്ലിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ബില്‍ സംസ്ഥാന അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സഹകരണ മേഖലയെ ഷൈലോക്കുമാര്‍ക്കും ബ്ലേഡ് മാഫിയകള്‍ക്കും എറിഞ്ഞുകൊടുക്കുന്ന നടപടിയാണിതെന്നും എ എം ആരിഫ് ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു.
കേരളത്തിലെ സാധാരണക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ സഹകരണ മേഖലക്ക് വലിയ പങ്കാണുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍ തകര്‍ച്ച നേരിട്ട ബാങ്കുകള്‍ പോലെയല്ല കേരളത്തിലെ സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇവിടെ ആര്‍ക്കും നിക്ഷേപം നഷ്ടപ്പെടുന്ന സാഹചര്യമില്ലെന്നും ആരിഫ് പറഞ്ഞു. കൂടാതെ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നുമുണ്ട്. ഈ നിയമഭേദഗതിയോടെ സഹകരണ മേഖലയുടെ മരണമണിയാണ് മുഴങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബില്ല് പാസാക്കാതെ സെലക്ട് കമ്മിറ്റിക്ക് വിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആരിഫ് ആവശ്യപ്പെട്ടു.
Malabar News: ഗുണ്ടര്‍ട്ട് സ്‌കൂള്‍ പഠന യോഗ്യമാക്കുമെന്ന് ബാലാവകാശ കമ്മീഷന്‍