ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാം സ്‌ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി. വിവിധ സംസ്‌ഥാനങ്ങളിലെ 72 സ്‌ഥാനാർഥികളുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. ആദ്യഘട്ട പട്ടികയിൽ ഇടംപിടിക്കാതെ പോയ പ്രമുഖ നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്‌കരി രണ്ടാം പട്ടികയിൽ ഇടംപിടിച്ചു. സിറ്റിങ് സീറ്റായ നാഗ്‌പൂരിൽ നിന്ന് തന്നെ അദ്ദേഹം മൽസരിക്കും.
2014, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിതിൻ ഗഡ്‌കരി നാഗ്‌പൂർ മണ്ഡലത്തിൽ വിജയക്കൊടി പാറിച്ചിരുന്നു. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി കർണാടകയിലെ ധർവാഡിൽ നിന്നും പീയൂഷ് ഗോയൽ മുംബൈ നോർത്തിൽ നിന്നും മൽസരിക്കും. മുൻ പ്രധാനമന്ത്രി കൂടിയായ ജനതാദൾ നേതാവ് എച്ച്ഡി ദേവഗൗഡയുടെ മരുമകൻ സിഎൻ മഞ്‌ജുനാഥ് ബെംഗളൂരു റൂറലിൽ ബിജെപി ടിക്കറ്റിൽ മൽസരിക്കും.
അതേസമയം, കേരളത്തിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌ഥാനാർഥികളുടെ പേരുകൾ രണ്ടാം പട്ടികയിലില്ല. കഴിഞ്ഞ ദിവസം രാജിവെച്ച ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ കർണാലിൽ നിന്നും മൽസരിക്കും. സദാനന്ദ ഗൗഡ, അനന്തകുമാർ ഹെഗ്‌ഡെ, നളിൻ കുമാർ കട്ടീൽ, പ്രതാപ് സിംഹ തുടങ്ങിയ പ്രമുഖർക്ക് കർണാടകയിൽ ഇക്കുറി സീറ്റില്ല. പ്രതാപ് സിംഹക്ക് പകരം മൈസൂരു രാജകുടുംബാംഗം യദുവീർ സ്‌ഥാനാർഥിയാകും.
കർണാടക മുൻ മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ ഹാവേരിയിലും ത്രിവേന്ദ്ര സിങ് റാവത്ത് ഹർദ്വാരിലും അനുരാഗ് സിങ് ഠാക്കൂർ ഹമിർപുരിലും യെദ്യൂരപ്പയുടെ മകൻ ബിവൈ രഘുവേന്ദ്ര ഷിമോഗയിലും അശോക് തൻവർ ഹരിയാനയിലെ സിർസയിലും ശോഭ കരന്തലജെ ബെംഗളൂരു നോർത്തിലും പങ്കജ മുണ്ടെ ബീഡിലും മൽസരിക്കും. മഹാരാഷ്‌ട്രയിൽ സിറ്റിങ് സീറ്റുകളിൽ മാത്രമാണ് സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.
Most Read| അണയില്ല മോനെ! ഒരു നൂറ്റാണ്ടിലേറെയായി പ്രകാശം പരത്തുന്ന ബൾബ്