പത്തനംതിട്ട: തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിന് പത്തനംതിട്ട എൽഡിഎഫ് സ്‌ഥാനാർഥി തോമസ് ഐസക്കിന് ജില്ലാ വരണാധികാരിയുടെ താക്കീത്. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തതിനാണ് താക്കീത്. ഇത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. സർക്കാർ പരിപാടികളിൽ ഇനി പങ്കെടുക്കരുതെന്നും ജില്ലാ കളക്‌ടർ തോമസ് ഐസക്കിന് നിർദ്ദേശം നൽകി.
ഇത് സംബന്ധിച്ച റിപ്പോർട് കളക്‌ടർ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. സ്‌ഥാനാർഥി ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ചു യുഡിഎഫ് ആണ് പത്തനംതിട്ട ജില്ലാ കളക്‌ടർ എസ് പ്രേംകൃഷ്‌ണന് പരാതി നൽകിയത്. സ്‌ഥാനാർഥി സർക്കാർ സംവിധാനങ്ങളെ പ്രചാരണത്തിന് ഉപയോഗിക്കുന്നു എന്നായിരുന്നു പരാതി.
അതേസമയം, കുടുംബശ്രീ അടക്കമുള്ള സർക്കാർ സംവിധാനങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിട്ടില്ലെന്ന വിശദീകരണമാണ് തോമസ് ഐസക് നൽകുന്നത്. കുടുംബശ്രീയുമായി പണ്ടുമുതൽക്ക് തന്നെ ബന്ധമുള്ളതാണ്. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തിട്ടില്ല. യോഗം നടക്കുന്നിടത്ത് പോയി വോട്ട് ചോദിക്കും എന്നായിരുന്നു തോമസ് ഐസക്കിന്റെ വിശദീകരണം.
അതിനിടെ, ഇന്ന് കളക്‌ട്രേറ്റിലെത്തി തോമസ് ഐസക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കുടുംബശ്രീ പ്രവർത്തകരാണ് കെട്ടിവെക്കാൻ തുക നൽകിയിരിക്കുന്നത്. ഇതിനിടെ, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയെ തുടർന്ന് തൃശൂരിലെ എൻഡിഎ സ്‌ഥാനാർഥി സുരേഷ് ഗോപിയിൽ നിന്നും ജില്ലാ കളക്‌ടർ വിശദീകരണം തേടി.
വോട്ട് അഭ്യർഥിച്ചു നൽകുന്ന കുറിപ്പിൽ പ്രിന്റിങ് വിവരങ്ങൾ ഇല്ലെന്ന എൽഡിഎഫിന്റെ പരാതിയിലാണ് വിശദീകരണം തേടിയത്. രണ്ടു ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം. സിപിഐ ജില്ലാ സെക്രട്ടറിയും എൽഡിഎഫ് തൃശൂർ പാർലമെന്റ് മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷററുമായ കെകെ വൽസരാജാണ് പരാതി നൽകിയത്.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!