ചെറുവത്തൂർ: ദേശീയപാത മയിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമുള്ള വെള്ളക്കെട്ടിലേക്ക് പഞ്ചസാര കയറ്റി പോകുകയായിരുന്ന ലോറി മറിഞ്ഞു. ലോറിയിലുണ്ടായിരുന്ന കർണാടക ഹുബ്‌ളിയിലെ എച്ച് രമേശ് (42), കൊപ്പഡയിലെ എൻ രമേശ് (32) എന്നിവർ നിസാര പരുക്കോടെ രക്ഷപെട്ടു. ഇരുവരും ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
ഇന്നലെ വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം. എതിർ ഭാഗത്ത് നിന്ന് അമിത വേഗതത്തിൽ വന്ന കണ്ടെയ്‌നർ ലോറി ഇടിക്കാതിരിക്കാൻ വെട്ടിക്കുമ്പോഴാണ് നിയന്ത്രണം വിട്ട പഞ്ചസാര ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞത്.
മംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് 26 ടൺ പഞ്ചസാരയുമായി പോകുകയായിരുന്നു ലോറി. 24 ചാക്ക് പഞ്ചസാര വെള്ളത്തിൽ കുതിർന്ന് ഉപയോഗ ശൂന്യമായി. പ്രദേശവാസികളാണ് ലോറിയിൽ കുടുങ്ങിയവരെ രക്ഷപെടുത്തിയത്.
Also Read: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷം; കൂടുതൽ മെഗാ വാക്‌സിനേഷൻ ക്യാംപുകൾ സംഘടിപ്പിക്കും