ന്യൂഡെൽഹി: മണിപ്പൂർ, ത്രിപുര സംസ്‌ഥാനങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ജനുവരി 4നാണ് സന്ദർശനം. ഇരുസംസ്‌ഥാനങ്ങളിലും കോടികളുടെ വൻകിട പദ്ധതികൾ നടപ്പാക്കാനാണ് കേന്ദ്രനീക്കം. ഇതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി സംസ്‌ഥാനങ്ങളിൽ എത്തുക. മണിപ്പൂരിൽ മാത്രം 4800 കോടിയുടെ പദ്ധതികളാകും പ്രഖ്യാപിക്കുക. ത്രിപുരയിൽ 100 വിദ്യാജ്യോതി സ്‌കൂളുകളുടെ പ്രഖ്യാപനമാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തിലെ പ്രധാന അജണ്ട.
മണിപ്പൂരിൽ 22 പദ്ധതികളാണ് നടപ്പാക്കുക. ഏകദേശം 1850 കോടി ചെലവിട്ട 13 പദ്ധതികളുടെ ഉൽഘാടനവും 2950 കോടി രൂപയുടെ 9 പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. റോഡ് അടിസ്‌ഥാന സൗകര്യങ്ങൾ, കുടിവെള്ള വിതരണം, ആരോഗ്യം, നഗരവികസനം, പാർപ്പിടം, വിവരസാങ്കേതികവിദ്യ, നൈപുണ്യ വികസനം, കല, സംസ്‌കാരം തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ടുള്ളതാണ് ഈ പദ്ധതികളെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്‌തമാക്കിയിട്ടുണ്ട്.
മഹാരാജ ബിർ ബിക്രം (എംബിബി) വിമാനത്താവളത്തിന്റെ പുതിയ ഇന്റഗ്രേറ്റഡ് ടെർമിനൽ ബിൽഡിംഗിന്‍റെ ഉൽഘാടനമാണ് ത്രിപുരയിൽ പ്രധാനമന്ത്രിയുടെ പ്രധാന അജണ്ട. 100 വിദ്യാജ്യോതി സ്‌കൂളുകളുടെ ഉൽഘാടനവും മോദി നിർവഹിക്കും.
മഹാരാജ ബിർ ബിക്രം വിമാനത്താവളത്തിന്റെ പുതിയ ഇന്റഗ്രേറ്റഡ് ടെർമിനൽ ബിൽഡിംഗ് ഏകദേശം 450 കോടി രൂപ ചെലവിൽ നിർമിച്ചതാണ്. 30,000 ചതുരശ്ര മീറ്ററിൽ അത്യാധുനിക സൗകര്യങ്ങളുള്ളതും അത്യാധുനിക ഐടി നെറ്റ്‌വർക്ക് സംയോജിത സംവിധാനത്തിന്റെ പിന്തുണയുള്ളതുമായ അത്യാധുനിക കെട്ടിടമാണിത്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ആധുനിക സൗകര്യങ്ങൾ ഒരുക്കാനുള്ള പ്രധാനമന്ത്രി പദ്ധതിയുടെ ഭാഗമായാണ് പുതിയ ടെർമിനൽ കെട്ടിടത്തിന്റെ വികസനം.
നിലവിലുള്ള 100 ഹയർസെക്കണ്ടറി സ്‌കൂളുകളെ അത്യാധുനിക സൗകര്യങ്ങളോടും ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തോടും കൂടി വിദ്യാജ്യോതി സ്‌കൂളുകളാക്കി മാറ്റും. സംസ്‌ഥാനത്തെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുകയാണ് വിദ്യാജ്യോതി സ്‌കൂളുകളിലൂടെ ലക്ഷ്യമിടുന്നത്. നഴ്‌സറി മുതൽ പന്ത്രണ്ടാം ക്‌ളാസ് വരെയുള്ള 1.2 ലക്ഷം വിദ്യാർഥികളെ ഉൾക്കൊള്ളുന്ന പദ്ധതിക്ക് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഏകദേശം 500 കോടി രൂപ ചിലവാകും.
Also Read: ഒമൈക്രോൺ വ്യാപനം; സുപ്രീം കോടതിയിൽ നിയന്ത്രണം ഏർപ്പെടുത്തി