ലഖ്‌നൗ: മകളെ ഉപദ്രവിച്ചത് ചോദ്യം ചെയ്‌ത പിതാവിനെ ഒരു സംഘമാളുകൾ മർദ്ദിച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിലുള്ള മഹേശ്പുര ഗ്രാമത്തിലാണ് സംഭവം. ഹരി ഓം എന്ന 45കാരനെയാണ് സംഘം മർദ്ദിച്ച് കൊലപ്പെടുത്തിയത്.
ഹരി ഓമിന്റെ 14 വയസുള്ള മകളെ 25കാരനായ രൺവീറും സുഹൃത്തുക്കളും ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. ഇക്കാര്യം ചോദ്യം ചെയ്യാൻ ചൊവ്വാഴ്‌ച വൈകിട്ട് ഹരി ഓം രൺവീറിന്റെ വീട്ടിലെത്തുകയും ചെയ്‌തു. ഇതേത്തുടർന്നാണ് രൺവീറും സുഹൃത്തുക്കളും ചേർന്ന് ഹരി ഓമിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. കല്ലുകളും വടികളും ഉപയോഗിച്ചായിരുന്നു മർദ്ദനം. ഗുരുതരമായി പരിക്കേറ്റ ഹരി ഓമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹരി ഓമിന്റെ മരണത്തിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ചില ഗ്രാമീണരും പോലീസ് സ്റ്റേഷന് പുറത്ത് ധർണ നടത്തിയിരുന്നു.
Also read: ആഭ്യന്തര വിമാന സര്‍വീസുകള്‍ സൗജന്യ ബാഗേജ് പരിധി കുറച്ചേക്കും
സംഭവത്തിൽ ഏഴു പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തതായും നാലു പേർ പിടിയിലായതായും മൊറാദാബാദിലെ സീനിയർ പോലീസ് സൂപ്രണ്ട് പ്രഭാകർ ചൗധരി പറഞ്ഞു. രൺവീർ, സുഹൃത്തുക്കളായ വികാസ് (23), ശർമ്മ യാദവ്(24), അമർ സിംഗ് (26) എന്നിവരാണ് അറസ്‌റ്റിലായത്.
ആറ് വർഷം മുമ്പും സംസ്ഥാനത്ത് സമാന സംഭവം നടന്നിരുന്നു. മകളെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്‌ത ഇന്ദ്രേഷ് പരാശർ എന്നയാളെ കൗമാരക്കാരായ മൂന്നു പേർ ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. 10,11,12 ക്ലാസുകളിലെ വിദ്യാർത്ഥികളാണ് അന്ന് കേസിൽ പിടിയിലായത്.
Also read: ഉമര്‍ ഖാലിദിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു