ഇംഫാൽ: മണിപ്പൂരിൽ സ്‌ഥിതിഗതികൾ വീണ്ടും വഷളാകുന്നു. കുക്കി വിഭാഗത്തിലെ രണ്ടു സ്‌ത്രീകളെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയതിന് പിന്നാലെ നഗ്‌നരാക്കിറോഡിലൂടെ നടത്തുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് സംസ്‌ഥാനത്ത് ജനരോക്ഷം ശക്‌തമാകുന്നത്. മെയ് നാലിന് നടന്ന സംഭവത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. വീഡിയോക്കെതിരെ വലിയ തോതിൽ പ്രതിഷേധം ഉയരുന്നുണ്ട്.
തലസ്‌ഥാനമായ ഇംഫാലിൽ നിന്ന് അഞ്ചുകിലോമീറ്റർ അകലെ കാൻഗ്‌പോക്‌പി ജില്ലയിലാണ് സംഭവം നടന്നത്. മെയ് ആദ്യം മെയ്‌തെയ്, കുക്കി വിഭാഗങ്ങൾ തമ്മിൽ ഇവിടെ ഏറ്റുമുട്ടിയിരുന്നു. നഗ്‌നരായ രണ്ടു സ്‌ത്രീകളെ ആൾക്കൂട്ടം റോഡിലൂടെ ഒരു പാടത്തേക്ക് നടത്തിക്കുന്നതാണ് വീഡിയോയിലുള്ളത്. മെയ്‌തെയ് വിഭാഗക്കാരാണ് അക്രമം നടത്തിയതെന്നാണ് കുക്കി സംഘടനയായ ഐടിഎൽഎഫ് ആരോപിക്കുന്നത്. അതേസമയം, വീഡിയോ പ്രചരിപ്പിക്കുന്നത് തടയണമെന്ന് ഇൻഡിജെനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം ആവശ്യപ്പെട്ടു.
ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംസ്‌ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ കൂട്ടബലാൽസംഗം, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ, പ്രതികളെയാരെയും പിടികൂടാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.
സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങൾക്കെതിരെ നിരവധിപ്പേരാണ് രംഗത്തുവന്നത്. മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത നടന്നിട്ടും മണിപ്പൂരിലെ ആക്രമസംഭവങ്ങളിൽ പ്രധാനമന്ത്രി മൗനം ഭജിക്കുകയാണെന്ന് പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിയുടെ നിശബ്‌ദതയും നിഷ്‌ക്രിയത്വവുമാണ് മണിപ്പൂരിലെ അരാജകത്വത്തിലേക്ക് നയിച്ചതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും വിമർശിച്ചു. വിമർശനം ശക്‌തമായതോടെ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്‌മൃതി ഇറാനി, മണിപ്പൂർ മുഖ്യമന്ത്രിയുമായി സംസാരിച്ചു. നടന്നത് മനുഷ്യത്വരഹിതമായ നടപടിയെന്ന് വിമർശിച്ച ഇറാനി, സംഭവത്തെ അപലപിച്ചു. മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിങ്ങുമായി താൻ സംസാരിച്ചുവെന്നും കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുമെന്നും അന്വേഷണം തുടങ്ങിയതായും മുഖ്യമന്ത്രി പറഞ്ഞതായി അവർ ട്വീറ്റ് ചെയ്‌തു.
Most Read: ‘ഇന്ത്യ’യെന്ന പുതിയ പേര്; 26 പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ കേസ്