ഡെൽഹി: രാജ്യത്ത് പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’യെന്ന പുതിയ പേര് പ്രഖ്യാപിച്ചതിനെതിരെ കേസ്. 26 പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ഡെൽഹി പോലീസാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ളുസീവ് അലയൻസ് (INDIA) എന്നാണ് പുതിയ പ്രതിപക്ഷ സഖ്യത്തിന്റെ പേര്.
ഇന്ത്യയെന്ന പേര് അനാവശ്യമായി ഉപയോഗിക്കുന്നുവെന്നും അന്യായമായ സ്വാധീനത്തിനും ശ്രമിക്കുന്നുവെന്നുമാണ് പരാതി. അവിനിഷ് മിശ്രയെന്നയാളാണ് പരാതി നല്‍കിയത്. ഇന്നലെ കർണാടകയില്‍ ചേർന്ന പ്രതിപക്ഷ യോഗത്തിലാണ് സഖ്യത്തിന്‍റെ പേര് ഇന്ത്യയെന്ന് തീരുമാനിച്ചത്. പിന്നാലെ വിവാദവും മുറുകി.
ഇന്ത്യയെന്ന പേര് കൊളോണിയല്‍ ചിന്താഗതിയെന്ന വിമർശനം ഉയർത്തി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ രംഗത്തെത്തി. ബ്രീട്ടിഷുകാരുടെ സംഭാവനയാണ് ഇന്ത്യ എന്ന പേരെന്നും മുന്‍ഗാമികള്‍ ഭാരതത്തിനായാണ് പോരാടിയതെന്ന് ഹിമന്ദ ട്വിറ്ററില്‍ കുറിച്ചു. ട്വിറ്ററിലെ തന്റെ ബയോയില്‍ ഇന്ത്യ എന്നതിന് പകരം ഭാരത് എന്നാക്കി അദ്ദേഹം തിരുത്തുകയും ചെയ്‌തു.
അതേസമയം അസം മുഖ്യമന്ത്രിയുടെ വിമർശനത്തെ കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് തള്ളി. സ്‌കില്‍ ഇന്ത്യ, സ്‌റ്റാർട്ട് അപ്പ് ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ എന്നീ സർക്കാർ പദ്ധതികള്‍ക്ക് പേര് നല്‍കിയത് ഹിമന്ദ ബിശ്വ ശർമയുടെ പുതിയ ഉപദേശകനായ നരേന്ദ്ര മോദിയാണെന്ന് ജയ്റാം രമേശ് തിരിച്ചടിച്ചു
ഇന്ത്യയെന്ന പേര് സഖ്യത്തിന് തീരുമാനിച്ചതിന് പിന്നാലെ ഒരു ടാഗ് ലൈൻ കൂടി നല്‍കാൻ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്. ഭാരതം വിജയിക്കുമെന്ന് അർത്ഥമുള്ള ‘ജീത്തേഗ ഭാരത്’ ആണ് ടാഗ് ലൈൻ. ഇന്നലെ രാത്രിയാണ് നേതാക്കള്‍ ഇക്കാര്യത്തില്‍ ചർച്ച ചെയ്‌ത് തീരുമാനമെടുത്തത്.
26 പാർട്ടികളും സംയുക്‌തമായി ഒരു പൊതുമിനിമം അജണ്ട മുന്നോട്ട് വച്ച് ഒറ്റ സഖ്യമായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് ഇന്നലത്തെ യോഗത്തിന് ശേഷം പാർട്ടി നേതാക്കൾ നടത്തിയ സംയുക്‌ത വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചത്. 26 പാർട്ടികളിൽ നിന്നായി 49 നേതാക്കളാണ് രണ്ട് ദിവസമായി ബെംഗളുരുവിൽ നടന്ന പ്രതിപക്ഷ ഐക്യയോഗത്തിൽ പങ്കെടുത്തത്.
Read Also: രാജസ്‌ഥാനിൽ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ നാലംഗ കുടുംബത്തെ കൊന്ന് കത്തിച്ചു