ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-ആംആദ്മി പാർട്ടി സീറ്റ് ധാരണയായി. ഡെൽഹിയിൽ നാല് സീറ്റിൽ ആംആദ്‌മി പാർട്ടിയും മൂന്ന് സീറ്റിൽ കോൺഗ്രസും മൽസരിക്കും. ഹരിയാനയിൽ ഒരു സീറ്റ് ആംആദ്‌മി പാർട്ടിക്ക് നൽകും. ചണ്ഡീഗഡിലെ ഒരു സീറ്റിലും ഗോവയിൽ രണ്ടു സീറ്റിലും കോൺഗ്രസ് മൽസരിക്കാനും തീരുമാനിച്ചു.
അതേസമയം, പഞ്ചാബിൽ കോൺഗ്രസും എഎപിയും വെവ്വേറെ മൽസരിക്കും. ഗുജറാത്തിൽ രണ്ടു സീറ്റിൽ എഎപി മൽസരിക്കും. ഈസ്‌റ്റ്, ചാന്ദിനി ചൗക്ക്, നോർത്ത് ഈസ്‌റ്റ് ലോക്‌സഭാ മണ്ഡലങ്ങളിലാകും കോൺഗ്രസ് മൽസരിക്കുക. ന്യൂഡെൽഹി, വെസ്‌റ്റ് ഡെൽഹി, സൗത്ത് ഡെൽഹി, നോർത്ത്, വെസ്‌റ്റ് മണ്ഡലങ്ങളിൽ എഎപി കളത്തിലിറങ്ങും.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഡെൽഹിയിലെ ഏഴ് സീറ്റും ബിജെപിയാണ് നേടിയത്. അന്ന് കോൺഗ്രസും എഎപിയും ഒറ്റയ്‌ക്കായാണ് മൽസരിച്ചിരുന്നത്. അഞ്ചിടത്ത് കോൺഗ്രസും രണ്ടിടത്ത് എഎപിയും രണ്ടാമതെത്തി. 2004ൽ കോൺഗ്രസ് ആറ് സീറ്റും ബിജെപി ഒരു സീറ്റും നേടി. 2009ൽ ഏഴ് സീറ്റും കോൺഗ്രസിനായിരുന്നു.
അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മൂന്നാം സീറ്റിൽ ഉറച്ചു നിൽക്കുകയാണ് മുസ്‌ലിം ലീഗ്. ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ലെന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പ്രതികരിച്ചത്. മുന്നണി രാഷ്‌ട്രീയത്തിന്റെ സ്വാഭാവികമായ കാര്യമാണിത്. പരസ്‌പരം വിട്ടുവീഴ്‌ച ചെയ്‌താലേ മുന്നണി മുന്നോട്ട് പോകൂവെന്നും കെസി വേണുഗോപാൽ പറഞ്ഞു.
ഇതിനിടെ, ലീഗുമായുള്ള സീറ്റ് വിഭജന ചർച്ചകൾക്കായുള്ള യുഡിഎഫിന്റെ നിർണായകയോഗം നാളെ കൊച്ചിയിൽ നടക്കും. മൂന്ന് സീറ്റ് വേണമെന്ന ലീഗിന്റെ ആവശ്യമാണ് നാളെ പ്രധാനമായും പരിഗണിക്കുക. നിലവിലെ സാഹചര്യത്തിൽ മൂന്ന് സീറ്റ് നൽകാൻ കഴിയില്ല എന്നാണ് കോൺഗ്രസിന്റെ നിലപാട്.
Most Read| ഇതൊക്കെയെന്ത് ചൂട്! ഇതാണ് ലോകത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം