കൊച്ചി: കണ്ണൂർ സ്വദേശിനിയും ഫാഷന്‍ ഡിസൈനറുമായ യുവതിയെ കൊച്ചിയിലെ ഫ്ളാറ്റിൽവച്ച് ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതി തൃശൂര്‍ പുറ്റേക്കര പുലിക്കോട്ടില്‍ വീട്ടില്‍ മാര്‍ട്ടിന്‍ ജോസഫ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
മെയ് 18ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും മാര്‍ട്ടിന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഒളിവിലായിരുന്ന മാര്‍ട്ടിനെ തൃശൂരില്‍ നിന്ന് ഇന്നലെ രാത്രിയാണ് പോലീസ് പിടികൂടിയത്. തൃശൂര്‍ മുണ്ടൂരിലെ പാടശേഖരങ്ങളാല്‍ ചുറ്റപ്പെട്ട ഒരു പ്രദേശത്ത് നിന്നാണ് മാര്‍ട്ടിനെ അറസ്‌റ്റ് ചെയ്‌തത്. തൃശൂര്‍, കൊച്ചി പോലീസ് സംഘങ്ങളുടെ സംയുക്‌തമായ ഇടപെടലാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. മാര്‍ട്ടിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മൂന്നുപേരെ ഇന്നലെ അറസ്‌റ്റ് ചെയ്‌തിരുന്നു.
ഏപ്രിൽ എട്ടിനാണ് മാർട്ടിനെതിരെ കണ്ണൂർ സ്വദേശിനിയായ യുവതി എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിൽ പരാതി നൽകിയത്. എന്നാൽ പരാതി ലഭിച്ച് രണ്ടു മാസമായിട്ടും നടപടി എടുക്കാതിരുന്നത് മാദ്ധ്യമങ്ങളിൽ വാർത്തയായതോടെയാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതും അറസ്‌റ്റിലേക്ക് എത്തിയതും.
കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുറിയിൽ പൂട്ടിയിട്ട് മാർട്ടിൻ അതിക്രൂരമായി മർദിക്കുകയും ശരീരത്തിൽ പൊള്ളൽ ഏൽപിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്‌തുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഏകദേശം 15 ദിവസത്തോളം യുവതി ക്രൂര പീഡനത്തിന് ഇരയായി. ഫെബ്രുവരി അവസാനത്തോടെ ഫ്ളാറ്റിൽ നിന്ന് രക്ഷപെട്ട യുവതി എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ബലാൽസംഗം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് മാര്‍ട്ടിന്‍ ജോസഫിന് എതിരെ കേസെടുത്തിരിക്കുന്നത്.
Read Also: മരംമുറി വിവാദം; സജീവമായി ഇടപെടാൻ ബിജെപി, മുതിർന്ന നേതാക്കൾ ഇന്ന് മുട്ടിലിൽ