കൊല്ലം: പരവൂർ നഗരത്തിലെ വ്യാപാര സ്‌ഥാപനങ്ങളിൽ വ്യാപക മോഷണം. മാർക്കറ്റ് റോഡിലെ രണ്ട് പച്ചക്കറി കടകളിലും ഒരു വെറ്റക്കടയിലുമാണ് മോഷണം നടന്നത്. പണമെടുത്ത ശേഷം കടയിലുള്ള പഴവും പൈനാപ്പിളും കൂടി കഴിച്ച ശേഷമാണ് മോഷ്‌ടാവ് മടങ്ങിയത്.
കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടിനും നാലിനും ഇടയിലാണ് ഒരേ സ്‌ഥലത്തുള്ള വിവിധ വ്യാപാര സ്‌ഥാപനങ്ങളിൽ മോഷണം നടന്നത്. ജനാലയും ഷട്ടറും തകർത്ത് ഉള്ളിൽ കടന്ന കള്ളൻ കടകളിലെ മേശവലിപ്പിൽ നിന്നാണ് പണം കവർന്നത്.
മോഷ്‌ടാവിന്റെ ദൃശ്യം ഒരു കടയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. മറ്റൊരു കടയിലെ ക്യാമറ പേപ്പർ ഉപയോഗിച്ച് കടകളിലെ സിസിടിവി മറച്ചുവെച്ചാണ് മോഷണം നടത്തിയത്. ഇതിന് മുൻപും പരവൂർ മാർക്കറ്റിനുള്ളിലും സമീപ വ്യാപാര സ്‌ഥാപനങ്ങളിലും മോഷണം നടന്നിരുന്നു. അന്ന് മാർക്കറ്റിനുള്ളിലെ കടയിൽ നിന്ന് സാധനങ്ങളും മൽസ്യവുമാണ് മോഷണം പോയത്.
രണ്ട് മോഷണങ്ങൾക്ക് പിന്നിലും ഒരാൾ തന്നെയാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. മാർക്കറ്റിലും സമീപ പ്രദേശങ്ങളിലും നഗരസഭ സ്‌ഥാപിച്ചിട്ടുള്ള ക്യാമറകൾ പരിശോധിച്ചാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.
Also Read: സ്വർണക്കടത്ത് അന്വേഷണ മേധാവിക്ക് നേരെ അപായശ്രമം; വാഹനം തിരിച്ചറിഞ്ഞെന്ന് പൊലീസ്