കാസർഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ റിമാൻഡിലായ മുസ്‌ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തനിക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്നും ഇസിജിയിൽ വ്യത്യാസമുണ്ടെന്നും ചൂണ്ടിക്കാട്ടി വിദഗ്‌ധ ചികിൽസ ആവശ്യപ്പെട്ട് എംസി കമറുദ്ദീൻ ഹോസ്‌ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഇത് അംഗീകരിച്ച കോടതി കമറുദ്ദീനെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദേശിക്കുകയായിരുന്നു.
ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെയും കമറുദ്ദീനെ ആശുപതിയിൽ പ്രവേശിപ്പിച്ചിരുന്നു. കാസർഗോഡ് ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിയ എംഎൽഎക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് കണ്ടതിനാൽ കാഞ്ഞങ്ങാട് ജയിലിലേക്ക് തന്നെ മാറ്റുകയായിരുന്നു.
അതേസമയം, ഒരു ദിവസം കൂടി പോലീസ് കസ്‌റ്റഡിയിൽ വിട്ട കമറുദ്ദീന്റെ കസ്‌റ്റഡി കാലാവധി ഇന്ന് ഉച്ചക്ക് 3 മണിയോടെ അവസാനിച്ചു. ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട 36 കേസുകളിൽ കൂടി എംസി കമറുദ്ദീനെ കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്‌തിരുന്നു. പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്ന രണ്ട് കേസുകളിൽ കൂടി എംഎൽഎയുടെ അറസ്‌റ്റ് രേഖപ്പെടുത്തുകയും ചെയ്‌തു. ഇതോടെ എംഎൽഎ അറസ്‌റ്റിലായ കേസുകളുടെ എണ്ണം 71 ആയി.
Also Read: ‘പാലാരിവട്ടത്ത് പുതിയ പാലം ഉയരുകയാണ്’; ചിത്രവുമായി വികെ പ്രശാന്ത്
എന്നാൽ ഒളിവിൽപ്പോയ കേസിലെ ഒന്നാം പ്രതി പൂക്കോയ തങ്ങളെ പിടികൂടാൻ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല. ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി 11 ദിവസം ആയിട്ടും ഫലമുണ്ടായിട്ടില്ല.