മലപ്പുറം: വളാഞ്ചേരിയിൽ കാണാതായ 21കാരിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അയൽവാസി അറസ്‌റ്റിൽ. കഞ്ഞിപ്പുര ചോറ്റൂർ വരിക്കോടൻ അൻവറിനെയാണ് (38) അറസ്‌റ്റ് ചെയ്‌തത്. മാർച്ച് 10 മുതലാണ് ചോറ്റൂർ സ്വദേശിനിയായ കിഴക്കത്ത് പറമ്പാട്ട് കബീറിന്റെ മകൾ സുബീറ ഫർഹത്തിനെ കാണാതായത്. ഇന്നലെ വൈകിട്ടോടെയാണ് പെൺകുട്ടിയുടെ മൃതദേഹത്തിന്റെ ഒരു ഭാഗം വീടിന് സമീപത്ത് നിന്ന് കണ്ടെത്തുന്നത്.
ഫർഹത്തിനെ മുഖം പൊത്തി പൊന്തക്കാട്ടിലേക്ക് പിടിച്ച് കൊണ്ടുപോയി കൊലപ്പെടുത്തുകയാണ് ചെയ്‌തതെന്ന് പ്രതി സമ്മതിച്ചതായി പോലീസ് അറിയിച്ചു. യുവതിയുടെ മൂന്നുപവൻ സ്വർണാഭരണം കൈക്കലാക്കിയ ശേഷം മൃതദേഹം കുഴിച്ച് മൂടുകയായിരുന്നുവെന്നും പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു.
പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ യുവതിയെ ശാരീരികമായി ഉപദ്രവിച്ചതിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളു. വെട്ടിച്ചിറയിലെ സ്വകാര്യ സ്‌ഥാപനത്തിൽ ജീവനക്കാരിയായിരുന്ന ഫർഹത്ത് മാർച്ച് 10ന് രാവിലെ ജോലിക്ക് പോയശേഷം തിരിച്ച് വീട്ടിൽ എത്തിയിരുന്നില്ല.
ചൊവ്വാഴ്‌ച വൈകുന്നേരം നാലരയോടെ നാട്ടുകാരിൽ ചിലരാണ് ഫർഹത്തിന്റെ വീടിന് സമീപമുള്ള ക്വാറിയിൽ മണ്ണ് ഇളകിയ നിലയിൽ കണ്ടെത്തിയത്. ഇതിൽ സംശയം തോന്നിയ നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തിരൂർ ഡിവൈഎസ്‌പി കെ സുരേഷ് ബാബു, വളാഞ്ചേരി സിഐ പിഎം ഷമീർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്‌ഥലത്തെത്തി. ഇരുട്ടായതിനാൽ സ്‌ഥലത്ത് കൂടുതൽ പരിശോധന നടത്താൻ ഇന്നലെ സാധിച്ചിരുന്നില്ല. ക്വാറിയും പരിസരവും പോലീസ് കാവലിലാണ്.
മൃതദേഹം അഴുകിയ നിലയിലായതിനാൽ ബുധനാഴ്‌ച ഫോറൻസിക് വിദഗ്‌ധരും ഉന്നത പോലീസ് ഉദ്യോഗസ്‌ഥരും എത്തിയശേഷമേ പോസ്‌റ്റ്‌മോർട്ടം ഉൾപ്പടെ നടക്കുകയുള്ളൂ. പ്രതിയെ ബുധനാഴ്‌ച സംഭവസ്‌ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കും.
Read also: സംസ്‌ഥാനത്ത് വീണ്ടും കൂട്ടപരിശോധന; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി