മലപ്പുറം: വളാഞ്ചേരിയിൽ കൊല്ലപ്പെട്ട സുബീറയുടെ ബാഗ് അന്വേഷണസംഘം കണ്ടെത്തി. കല്ലുവെട്ട് ക്വാറിക്കടുത്ത് നിന്നാണ് ബാഗ് കണ്ടെത്തിയത്. സുബീറയുടെ കൊലപാതകത്തിൽ കുറ്റം സമ്മതിച്ച പ്രതി അൻവറിനെ വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ് തൊണ്ടിമുതലുകൾ സംബന്ധിച്ച വിവരങ്ങൾ പോലീസിന് നൽകിയത്.
സുബീറയുടെ മൊബൈൽ ഫോൺ കുഴൽകിണറിൽ എറിഞ്ഞതായാണ് പ്രതി നൽകിയ മൊഴി. ഈ മൊബൈലിലേക്ക് സുബീറയുടെ ബന്ധുക്കളും ക്ളിനിക്കിൽ നിന്നും വിളിച്ചപ്പോഴും ആദ്യം ബെല്ലടിക്കുകയും പിന്നീട് ഫോൺ ഓഫാകുകയുമായിരുന്നു.
കൊലപാതകത്തിൽ ഒന്നിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന നാട്ടുകാരുടെ സംശയവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. പോലീസിനും ആക്ഷൻ കമ്മറ്റിക്കുമൊപ്പം ആദ്യഘട്ടം മുതൽ കൂടെയുണ്ടായിരുന്ന പ്രതി അൻവർ ചില സ്‌ഥലങ്ങളിൽ തിരച്ചിൽ നടത്തുന്നതിനെ കാര്യമായി എതിർത്തതോടെയാണ് അന്വേഷണസംഘം ഇയാളെ നിരീക്ഷണത്തിലാക്കിയത്.
പിന്നീട് പലതവണ നടന്ന ചോദ്യം ചെയ്യലുകളിൽ ഇയാൾ സഹകരിക്കാതെ ഇരുന്നെങ്കിലും ഒടുവിൽ കുറ്റം സമ്മതിക്കുകയായിരുന്നു. സുബീറയുടെ സ്വർണം കൈക്കലാക്കുന്നതിനായി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി.
Read Also; കോവിഡ് വാക്‌സിൻ; 18 വയസ് കഴിഞ്ഞവർക്ക് രജിസ്ട്രേഷൻ ശനിയാഴ്‌ച മുതൽ