ഇടുക്കി: അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ടു. പുലർച്ചെ നാല് മണിയോടെയാണ് ദൗത്യ സംഘം അരിക്കൊമ്പനെ വന്യജീവി സങ്കേതത്തിലെ ഉൾക്കാട്ടിൽ തുറന്നു വിട്ടത്. ആന ആരോഗ്യവാനാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തുറന്നു വിട്ട സ്‌ഥലത്ത് നിന്നും ഒന്നര കിലോമീറ്റർ ഉൾവനത്തിലേക്ക് അരിക്കൊമ്പൻ കയറിപ്പോയെന്ന് റേഡിയോ കോളറിൽ നിന്നുള്ള ആദ്യ സിഗ്‌നലിൽ നിന്നും വ്യക്‌തമായതായി പെരിയാർ കടുവാ സങ്കേതം അസിസ്‌റ്റന്റ് ഫീൽഡ് ഡയറക്‌ടർ ഷുഹൈബ് വിശദീകരിച്ചു.
ശരീരത്തിൽ ചെറിയ മുറിവുകൾ ഉണ്ട്. ഇത് പ്രശ്‌നം ആല്ലെന്നാണ് വിലയിരുത്തൽ. എന്നാൽ, അരിക്കൊമ്പൻ സാധാരണ ജീവിതത്തിലേക്ക് എത്തുംവരെ നിരീക്ഷിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. കൂടുതൽ തവണ മയക്കുവെടിവെച്ചത് പ്രശ്‌നമാകില്ല. ഏത് ദൗത്യത്തിലും പ്ളസും മൈനസും ഉണ്ടാകുമെന്നും വനംമന്ത്രി പറഞ്ഞു. തൃശൂർ പൂരത്തിന്റെ ആഘോഷത്തിന് മുൻപ് അരിക്കൊമ്പനെ പിടിക്കാൻ ആയത് വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
അരിക്കൊമ്പനെ രാത്രി 11 മണിയോടെ വൈദ്യപരിശോധന നടത്തി. ദേഹത്ത് ചെറിയ പോറൽ ഉണ്ട്. ആന്റി ബയോട്ടിക് നൽകി. ആവശ്യമായ ചികിൽസയും നൽകി. അരിക്കൊമ്പനെ ഇനി നിരന്തരം വനംവകുപ്പ് നിരീക്ഷിക്കും. കോളർ ഐഡിയിലൂടെ ആനയുടെ അസ്വസ്‌ഥത ഉൾപ്പടെ 24 മണിക്കൂറും നിരീക്ഷിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. ഇന്നലെ രാത്രി 12 മണിയോടെയാണ് അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിൽ എത്തിച്ചത്.
കനത്ത മഴ മൂലം വനത്തിനുള്ളിൽ കൂടെയുള്ള യാത്ര ദുഷ്‌കരം ആയിരുന്നു. ജനവാസ മേഖലയായ കുമളിയിൽ നിന്നും 23 കിലോമീറ്റർ അകലെയാണ് സീനിയറോഡ. പെരിയാർ കടുവാ സങ്കേതം വെറ്ററിനറി ഡോക്‌ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇനി ആനയെ നിരീക്ഷിക്കുക. ഉൾവനത്തിൽ ആയതിനാൽ ജനവാസ മേഖലയിലേക്ക് ആന തിരികെ എത്തില്ലെന്നാണ് കണക്ക് കൂട്ടൽ.
Most Read: കൊലക്കേസിൽ നാല് വർഷം തടവ്; ബിഎസ്‌പി എംപി അഫ്‌സൽ അൻസാരിയും അയോഗ്യതയിലേക്ക്