ന്യൂഡെൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്‌റ്റ് ചെയ്‌ത ഡെൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് കോടതി ചൊവ്വാഴ്‌ചയിലേക്ക് മാറ്റി. അതിനാൽ ജൂൺ 18വരെ സത്യേന്ദർ ജെയിൻ ജയിലിൽ തുടരണം.
ജെയിനിന്റെയും ഇഡിയുടെയും വാദം കേട്ട ശേഷം പ്രത്യേക ജഡ്‌ജി ഗീതാഞ്‌ജലി ഗോയൽ ഉത്തരവ് പറയുന്നത് ജൂൺ 18ലേക്ക് മാറ്റുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ ക്രിമിനൽ വകുപ്പുകൾ പ്രകാരം മെയ് 30ന് ആണ് സത്യേന്ദർ ജെയിനെ ഇഡി അറസ്‌റ്റ് ചെയ്‌തത്.
അരവിന്ദ് കെജ്‌രിവാൾ സർക്കാരിലെ മന്ത്രിയായ ഇദ്ദേഹം 2015-16 കാലയളവിൽ കൊൽക്കത്ത ആസ്‌ഥാനമായുള്ള ഒരു സ്‌ഥാപനവുമായി ഹവാല ഇടപാടിൽ പങ്കെടുത്തതായി അന്വേഷണ ഏജൻസി ആരോപിക്കുന്നു.
ഇദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ഉടമസ്‌ഥതയിലുള്ള 4.81 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി രണ്ട് മാസത്തിന് ശേഷമാണ് അറസ്‌റ്റ് ഉണ്ടായത്. തന്റെ സഹപ്രവർത്തകനായ സത്യേന്ദർ ജെയിനെ ഇഡി അറസ്‌റ്റ് ചെയ്യുമെന്ന് അദ്ദേഹത്തിന്റെ വൃത്തങ്ങൾ തന്നോട് പറഞ്ഞതായി ഈ വർഷം ജനുവരിയിൽ ഒരു റാലിക്കിടെ ഡെൽഹി മുഖ്യമന്ത്രി കെജ്‌രിവാൾ പറഞ്ഞിരുന്നു.
Most Read: വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ പ്രതിഷേധം അതിരുകടന്നത്; കാനം