കൽപ്പറ്റ: വയനാട് ജില്ലയിൽ വീണ്ടും കുരങ്ങുപനി സ്‌ഥിരീകരിച്ചു. ഇതിനെ തുടർന്ന് വനഗ്രാമങ്ങളിൽ ഉള്ളവർ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മുള്ളൻകൊല്ലി സ്വദേശിക്ക് കഴിഞ്ഞ ദിവസം കുരങ്ങുപനി സ്‌ഥിരീകരിച്ചിരുന്നു. ഇയാൾ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
ജില്ലയിൽ വീണ്ടും കുരങ്ങുപനി സ്‌ഥിരീകരിച്ച സാഹചര്യത്തിൽ കാടിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. വനപ്രദേശങ്ങളോട് ചേർന്നുള്ള കോളനികളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും.
കുരങ്ങിന്റെ ശരീരത്തിൽ കടിച്ച ചെള്ളിലൂടെയാണ് മനുഷ്യ ശരീരത്തിൽ രോഗ ബാധയേൽക്കുന്നത്. പനി, ശരീരവേദന, തലവേദന, ചുമ, കഫക്കെട്ട് എന്നിവയാണ് കുരങ്ങുപനിയുടെ ലക്ഷണങ്ങൾ. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് രോഗം പടരാനുള്ള സാധ്യതകൾ കുറവാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- കുരങ്ങുപനി സ്‌ഥിരീകരിച്ച വനപ്രദേശങ്ങളിൽ പോകാതിരിക്കുക.
- വനത്തിനുള്ളിൽ പോകുന്നവർ ശരീരത്ത് ലേപനങ്ങൾ പുരട്ടുകയും, കട്ടിയുള്ള നീളൻ വസ്‌ത്രങ്ങൾ ധരിക്കുകയും ചെയ്യുക.
- കുരങ്ങുപനി സ്‌ഥിരീകരിച്ച പ്രദേശങ്ങളിലെ തോട്, കുളം, മറ്റു ജലാശയങ്ങളിൽ ഇറങ്ങാതിരിക്കുക.
- ചെള്ള്കടി ഏറ്റിട്ടുണ്ടെങ്കിൽ ഉടൻ തന്നെ ചികിൽസ തേടുക.
- രോഗബാധയുള്ള മേഖലകളിൽ ആരോഗ്യ വകുപ്പ് നടത്തുന്ന വാക്‌സിനേഷൻ പ്രക്രിയകളിൽ പങ്കെടുത്ത് 3 ഡോസ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കുക.
- വനത്തോട് ചേർന്നുള്ള പ്രദേശങ്ങളിലെ വളർത്തുമൃഗങ്ങൾക്ക് ചെള്ള് കടി ഏൽക്കാതിരിക്കാനുള്ള ലേപനം പുരട്ടുക. ഇവ മൃഗാശുപത്രികളിൽ ലഭ്യമാണ്.
- പ്രദേശത്ത് കുരങ്ങുമരണം ഉണ്ടായാൽ ഉടൻ ആരോഗ്യ വകുപ്പിൽ വിവരം അറിയിക്കുക.
Read also: തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർക്കും കോവിഡ് വാക്‌സിൻ; കേന്ദ്ര നിർദേശം