വയനാട്: കാലവർഷം പിൻവാങ്ങുമ്പോൾ ജില്ലയിൽ 37 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്. ജൂൺ, ജൂലൈ, ഓഗസ്‌റ്റ് മാസങ്ങളിലായി സംസ്‌ഥാനത്തു തന്നെ ഏറ്റവും കുറവ് മഴ ലഭിച്ചത് വായനാട്ടിലാണ്. 1446.1 മില്ലീമീറ്റർ മഴയാണ് ഇക്കാലയളവിൽ ജില്ലയിൽ പെയ്‌തത്. ഓഗസ്‌റ്റിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ ജില്ലയിൽ ഏറ്റവും കുറവ് മഴ ലഭിച്ചത് ഈ വർഷമാണ്. സെപ്റ്റംബറോടെ മഴ മാറി നിൽക്കുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
ജൂൺ, ജൂലൈ, ഓഗസ്‌റ്റ് മാസത്തിൽ 2287.7 മില്ലീമീറ്റർ മഴയാണ് ജില്ലയിൽ പ്രവചിച്ചിരുന്നത്. ഇതിന്റെ അടിസ്‌ഥാനത്തിൽ ഓഗസ്‌റ്റ് 27, 28, 29 തീയതികളിൽ കാലാവസ്‌ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർടുകൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പ്രഖ്യാപിച്ചിരുന്നതിലും കുറവ് മഴയാണ് പെയ്‌തത്. ഓഗസ്‌റ്റ് അവസാന ആഴ്‌ച ആകെ 92.2 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. വയനാട് കഴിഞ്ഞാൽ ഏറ്റവും കുറവ് മഴ ലഭിച്ചത് പാലക്കാടാണ്. 33 ശതമാനം മഴയുടെ കുറവാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.
ജൂൺ മാസത്തിൽ വയനാട്ടിൽ ആകെ 402.2 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. ജൂലൈയിൽ 699.1, ഓഗസ്‌റ്റിൽ 345.1 മില്ലീമീറ്റർ വീതമാണ് മഴ ലഭിച്ചത്. കണക്കനുസരിച്ച് ഈ വർഷം ജൂലൈയിൽ ആണ് ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. അതേസമയം കഴിഞ്ഞ വർഷം ഓഗസ്‌റ്റിൽ മാത്രം 867.7 മില്ലീമീറ്റർ മഴയാണ് വയനാട്ടിൽ ലഭിച്ചത്. പ്രളയം ഉണ്ടായ 2018-19 വർഷങ്ങളിൽ ഓഗസ്‌റ്റിൽ 1100 മില്ലീമീറ്റർ മഴയും ലഭിച്ചിരുന്നു.
Read Also: ഡെല്‍ഹിയില്‍ കനത്ത മഴ തുടരുന്നു; റോഡുകള്‍ വെള്ളത്തില്‍