ഇടുക്കി: എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ച സംഭവത്തില്‍ കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ കുറ്റപ്പെടുത്തി എഎ റഹീം. കെ സുധാകരന്റെ ഗുണ്ടാപകയാണ് ക്യാമ്പസ് കൊലപാതകങ്ങള്‍ക്ക് കാരണം. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആയുധത്തില്‍ അഭയം തേടിയിരിക്കുകയാണെന്നും റഹീം ആരോപിച്ചു.
വളരെ സമാധാനപരമായി പോയിക്കൊണ്ടിരുന്നു ക്യാമ്പസില്‍ കെഎസ്‌യുവും പുറത്തുനിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആവിഷ്‌കരിച്ച് നടപ്പാക്കിയ കൊടും ക്രൂരകൃത്യമാണ് ഈ കൊലപാതകം. തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ശക്‌തമായ വിജയമുണ്ടാകുമെന്ന് ഉറപ്പായിരുന്നു. പരാജയം ഉറപ്പാക്കിയ കെഎസ്‌യു ആയുധം കയ്യിലെടുക്കുകയായിരുന്നു; റഹീം പറഞ്ഞു.
ഈ കൊലപാതകത്തിന് മറുപടി പറയേണ്ടത് സുധാകരനാണ്. അദ്ദേഹത്തിന്റെ ഗുണ്ടാപകയാണ് കേരളത്തിലെ കോണ്‍ഗ്രസിനെ ബാധിച്ചിരിക്കുന്നത്. രാഷ്‌ട്രീയമായി പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയതോടെ കേരളത്തിലെ കോണ്‍ഗ്രസ് ആയുധത്തില്‍ അഭയം തേടിയിരിക്കുകയാണ് എന്നും റഹീം കൂട്ടിച്ചേർത്തു.
അതേസമയം, ആക്രമണം നടത്തിയത് പുറത്തുനിന്ന് എത്തിയവരാണെന്ന് മുൻ മന്ത്രിയും എംഎൽഎയുമായ എംഎം മണി പറഞ്ഞു. കൊലപാതകം ആസൂത്രിതമാണ്. ധീരജിനെ കുത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ വേറെയും കേസുകളിൽ പ്രതിയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ഉച്ചക്കാണ് ഇടുക്കി പൈനാവ് ഗവണ്‍മെന്റ് എൻജിനീയറിങ് കോളേജിൽ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചത്. കണ്ണൂര്‍ സ്വദേശിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജാണ് കൊല്ലപ്പെട്ടത്. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിലാണ് ഏഴാം സെമസ്‌റ്റര്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ ധീരജ് കൊല്ലപ്പെട്ടത്. അതേസമയം ധീരജിനെ കുത്തിയവര്‍ ഓടി രക്ഷപ്പെട്ടു.
സംഘർഷത്തിൽ മറ്റൊരാള്‍ക്കും കുത്തേറ്റിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ധീരജിന്റെ മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Most Read: രാഷ്‌ട്രപതിക്ക് ഡി-ലിറ്റ് നൽകാൻ ശുപാർശ ചെയ്‌തിരുന്നു; ഗവർണർ