ന്യൂഡെൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുൽഗാന്ധി ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുൻപാകെ ഹാജരാകും. രാവിലെ 11 മണിക്ക് ഡെൽഹിയിലെ ഓഫിസിൽ വെച്ചാണ് ചോദ്യം ചെയ്യൽ നടക്കുക. അതേസമയം, നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട ഇഡി നടപടിക്കെതിരെ ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്.
മുതിർന്ന പാർട്ടി നേതാക്കൾ പാർട്ടി ആസ്‌ഥാനത്ത് നിന്ന് ഇഡി ഓഫിസിലേക്ക് മാർച്ച് നടത്തും. കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ പാർട്ടി പ്രവർത്തകർ രാജ്യത്ത് ഉടനീളമുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസുകൾക്ക് മുന്നിൽ പ്രതിഷേധിക്കും. ഛത്തിസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗോൽ, രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് എന്നിവരും തലസ്‌ഥാനത്തെ പ്രതിഷേധത്തിന് എത്തിയേക്കും.
എഐസിസി ആസ്‌ഥാനത്ത് നിന്ന് പ്രതിഷേധ മാർച്ചോടെ നേതാക്കൾ രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം അറിയിച്ച് ഇഡി ഓഫിസിലേക്ക് നീങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്. അതിനിടെ, ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി റാലിക്ക് ഡെൽഹി പോലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. ക്രമാസമാധന പ്രശ്‌നം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്.
രാഹുൽഗാന്ധിക്കൊപ്പം ഇഡി ഓഫിസിലേക്ക് പ്രവർത്തകർ പോകരുതെന്ന് പോലീസ് ആവശ്യപ്പെട്ടു. ഇഡി ഓഫിസിലേക്ക് റാലി നടത്തിയാൽ അറസ്‌റ്റ് ചെയ്യുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2012ല്‍ മുന്‍ എംപി സുബ്രഹ്‍മണ്യന്‍ സ്വാമി നല്‍കിയ പരാതിയിലാണ് പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ഇഡി തുടര്‍നടപടി സ്വീകരിക്കുന്നത്.
നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ഉടമസ്‌ഥരായ അസോസിയേറ്റഡ് ജോണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്‌ടര്‍മാരായ ‘യംഗ് ഇന്ത്യ’ എന്ന കമ്പനി ഏറ്റെടുത്തതില്‍ കള്ളപണ ഇടപാട് നടന്നുവെന്നാണ് കേസിനാസ്‌പദമായ പരാതി. ഇതേ കേസിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഈ മാസം 23ന് ഇഡിക്ക് മുമ്പിൽ ഹാജരാകണം.
Most Read: വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതിയിൽ