പാലക്കാട് : 18 വര്‍ഷങ്ങൾക്ക് ശേഷം ഒരു ഇന്ത്യക്കാരന് നേച്ചര്‍ മാഗസിന്‍ പുരസ്‌കാരം. അതും പാലക്കാട് സ്വദേശിയായ മലയാളിക്ക്. പ്രശസ്‌ത പരിസ്‌ഥിതി മാഗസീനായ നേച്ചറിന്റെ മികച്ച യുവ ശാസ്ത്രഞ്ജനുള്ള പുരസ്‌കാരം പാലക്കാട് ഒലവക്കോട് സ്വദേശിയായ രോഹിത് ബാലകൃഷ്‌ണന് ലഭിച്ചു. ശാന്തമഹാസമുദ്രവും ഇന്ത്യന്‍ മഹാസമുദ്രവും കേന്ദ്രീകരിച്ചു നടത്തിയ ഗവേഷണത്തിലാണ് രോഹിത് പുരസ്‌കാരം സ്വന്തമാക്കിയത്. പ്രത്യേക സമയങ്ങളില്‍ സമുദ്രത്തിലെ ജലനിരപ്പ് ഉയരുന്ന പ്രതിഭാസത്തെ കുറിച്ചായിരുന്നു ഗവേഷണം.
കേന്ദ്ര ഭൗമ ഗവേഷണ മന്ത്രാലയത്തിന് കീഴില്‍ ഹൈദരാബാദിലെ ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ പ്രോജക്‌ട് സയന്റിസ്‌റ്റാണ് രോഹിത് ബാലകൃഷ്‌ണന്‍. സ്‌ഥാപനത്തിന്റെ മുന്‍ ഡയറക്‌ടറും മലയാളിയുമായ എസ് എസ് സി ഷേണായിയുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്. ഫ്രാന്‍സ് സ്വദേശികളായ ഡോ. ഫാബിയന്‍ ഡ്യൂറന്റ്, ഡോ. ലോറന്റ് ടെസ്‌ത് എന്നിവരും ഡോ. ആര്യാ പോള്‍, പ്രേരണ സിംഗ്, എം. അഫ്റൂസ ബില്‍ക്കീസ്ബായ് എന്നിവരും ഗവേഷണത്തില്‍ പങ്കാളികളായി.
ഒലവക്കോട് എംഇഎസ്, കണ്ണാടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ രോഹിത് വിക്ടോറിയ കോളേജില്‍ നിന്ന് ബിഎസ്‍സിയും കുസാറ്റില്‍ നിന്ന് എംഎസ്‍സിയും പൂര്‍ത്തിയാക്കിയ ശേഷം ഐഎന്‍സിഒഐഎസിലാണ് പിഎച്ച്ഡി ഗവേഷണം നടത്തിയത്.
Malabar news : വയനാട് തുരങ്കപാത; നിര്‍മ്മാണ ഉല്‍ഘാടനം ഇന്ന്