ന്യൂഡെൽഹി: മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ നിർണായക അറസ്‌റ്റിലേക്ക് കടന്ന് അന്വേഷണ സംഘം. രാജസ്‌ഥാനിലെ സികാറിൽ സഹോദരങ്ങളായ മംഗിലാൽ, ദിനേഷ് ബിവൽ എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
ഇവർ പരീക്ഷയ്‌ക്ക് ഒരാഴ്‌ച മുൻപ് ഗുരുഗ്രാമിലെ ഒരു ഡോക്‌ടറുടെ കൈയ്യിൽ നിന്ന് ചോദ്യപേപ്പർ വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തി. ഇവരിൽ ഒരാൾ പേപ്പർ നീറ്റ് പരീക്ഷയ്‌ക്ക് തയ്യാറെടുക്കുകയായിരുന്ന തന്റെ മകന് ഏപ്രിൽ 29ന് കൈമാറി. ഈ വിദ്യാർഥിയിൽ നിന്ന് ചോദ്യപേപ്പർ കൂടുതൽ പേരിലേക്ക് എത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്.
ഗുരുഗ്രാമിലെ ഡോക്‌ടറാണ് ചോദ്യപേപ്പർ ചോർച്ചയുടെ പ്രധാന കണ്ണിയെന്നാണ് അന്വേഷണ സംഘം പറയുന്നത്. നാസിക്കിലെ പ്രിന്റിങ് പ്രസ്സിൽ നിന്നാകാം ചോദ്യപേപ്പർ ചോർന്നതെന്നാണ് നിഗമനം. ഇവിടെ നിന്ന് ഡോക്‌ടർക്ക് ചോദ്യപേപ്പർ കിട്ടി, അത് അദ്ദേഹം പലർക്കും നൽകിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്‌തമായതെന്ന് പോലീസ് പറയുന്നു.
അറസ്‌റ്റിലായ ദിനേഷിന് ഒരു രാഷ്‌ട്രീയ പാർട്ടിയുമായി അടുത്ത ബന്ധമുണ്ടെന്നും സൂചനകളുണ്ട്. ഇയാളുടെ കുടുംബത്തിലെ നാല് കുട്ടികൾ കഴിഞ്ഞവർഷം നീറ്റ് പരീക്ഷ പാസായിരുന്നു.
മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ നാഷണൽ ടെസ്‌റ്റിങ് ഏജൻസി (എൻടിഎ) റദ്ദാക്കിയിട്ടുണ്ട്. വീണ്ടും പരീക്ഷ നടത്താൻ വിജ്‌ഞാപനം പുറത്തിറക്കും. വീണ്ടും പരീക്ഷ എഴുതാൻ പുതിയ രജിസ്‌ട്രേഷൻ വേണ്ടെന്നും ഫീസ് അടക്കേണ്ടെന്നും എൻടിഎ അറിയിച്ചു. പരീക്ഷയ്‌ക്ക് മുൻപ് പ്രചരിച്ച മാതൃകാ ചോദ്യക്കടലാസിലെ 135 ചോദ്യങ്ങൾ യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടിരുന്നു എന്നാണ് ആരോപണം ഉയർന്നത്.
കേരളത്തിൽ വീണ്ടും പരീക്ഷ എഴുതേണ്ടത് ഒരുലക്ഷത്തിലേറെപ്പേർ
കേരളത്തിൽ വീണ്ടും നീറ്റ് പരീക്ഷ എഴുതേണ്ടി വരിക ഒരുലക്ഷത്തിലേറെ വിദ്യാർഥികൾക്ക്. ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പരീക്ഷ റദ്ദാക്കിയതോടെ വിദ്യാർഥികൾ കടുത്ത മാനസിക സമ്മർദ്ദത്തിലാണ്. പരീക്ഷ നന്നായി എഴുതി ഉയർന്ന റാങ്ക് പ്രതീക്ഷിച്ചിരുന്നവർക്കും അടുത്ത പരീക്ഷയുടെ ഫലം എന്താകുമെന്ന് ആശങ്കയുണ്ട്.
കടുത്ത പരിശീലനത്തിലായിരുന്ന കുട്ടികൾ പരീക്ഷ കഴിഞ്ഞതോടെ സമ്മർദ്ദങ്ങൾ ഒഴിഞ്ഞ് ആശ്വാസത്തിലായിരുന്നു. ഇതിനിടെയാണ് പരീക്ഷ റദ്ദാക്കിയത്. വീണ്ടും പരീക്ഷ എഴുതേണ്ടി വരുന്നതിനോട് മാനസികമായി പൊരുത്തപ്പെടാൻ പലർക്കും സാധിക്കുന്നില്ലെന്ന് പരിശീലകരും രക്ഷിതാക്കളും പറയുന്നു.
Most Read| സ്വർണത്തിന്റെ ഇറക്കുമതി തീരുവ കൂട്ടി കേന്ദ്രം



































