വയനാട്: ജില്ലയിൽ നേപ്പാൾ സ്വദേശിനിയുടെ മരണം കൊലപാതകമെന്ന് പോലീസ്. യുവതിയെ ഭർത്താവ് കോടാലി കൊണ്ട് തലക്ക് അടിച്ചു കൊല്ലുകയ്യായിരുന്നുവെന്ന് പ്രതി സമ്മതിച്ചതായി മേപ്പാടി പോലീസ് അറിയിച്ചു. ഇന്ന് രാവിലെയാണ് മേപ്പാടി കുന്നമ്പറ്റയിലെ എസ്‌റ്റേറ്റിൽ ജോലി ചെയ്‌ത് വരികയായിരുന്ന ബിമലയെ താമസ സ്‌ഥലത്തെ ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് ബിമലയുടെ ഭർത്താവ് സാലിവാൻ ജാഗിരിയെ മേപ്പാടി പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. ജോലി നിർത്തി നേപ്പാളിലേക്ക് തിരിച്ചുപോകണമെന്ന സാലിവാന്റെ ആവശ്യം ബിമല നിരാകരിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാകത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. കൊലപാതകമാണെന്ന് പൊലീസിന് നേരത്തെ സംശയം ഉണ്ടായിരുന്നു. യുവതിയുടെ തലയിൽ അടിയേറ്റ മുറിവുകൾ പോലീസ് കണ്ടെത്തിയിരുന്നു.
നേപ്പാൾ സ്വദേശികളായ ഇരുവരും രണ്ട് വർഷമായി വയനാട്ടിലെ വിവിധ എസ്‌റ്റേറ്റുകളിൽ ജോലി ചെയ്‌ത് വരികയാണ്. രണ്ട് ദിവസം മുമ്പാണ് മേപ്പാടി കുന്നമ്പറ്റ നിർമല എസ്‌റ്റേറ്റിൽ ഇവർ കാപ്പി പറിക്കാൻ എത്തിയത്. ഇന്ന് രാവിലെ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് പുറത്തേക്ക് പോകാൻ നോക്കിയ സാലിവാനെ സംശയം തോന്നിയ നാട്ടുകാർ ഷെഡ് പരിശോധിച്ചപ്പോഴാണ് ബിമല മരിച്ചു കിടക്കുന്നത് കണ്ടത്. തുടർന്ന് മേപ്പാടി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
Most Read: ട്രാൻസ് ജെൻഡേഴ്‌സിനെ പോലീസ് സേനയിലെടുക്കാൻ നീക്കം; പ്രാഥമിക ചർച്ചകൾ പുരോഗമിക്കുന്നു