ടെൽ അവീവ്: തന്റെ മക്കളിൽ ഒരാളെ കൊലപ്പെടുത്താൻ ഇറാൻ ശ്രമിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ വെളിപ്പെടുത്തൽ. എന്നാൽ, ഇക്കാര്യത്തിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്താൻ നെതന്യാഹു തയ്യാറായില്ല.
ഒക്ടോബർ 27ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം ബാക്കി നിൽക്കെ, അഭിപ്രായ സർവേകളിൽ പിന്നിൽ നിൽക്കുന്ന നെതന്യാഹു, ചാനൽ 14ന് നൽകിയ ഫോൺ അഭിമുഖത്തിലാണ് ഈ അവകാശവാദം ഉന്നയിച്ചത്.
”ഇറാൻ എന്റെ മക്കളിൽ ഒരാളെ ലക്ഷ്യമിട്ടു. അവനെ വധിക്കാൻ ശ്രമിച്ചു. അതിനാൽ തന്നെ ഞങ്ങളുടെ കുടുംബത്തിന് നൽകുന്ന സുരക്ഷാ സംരക്ഷണം ഒരു ആഡംബരമല്ല”- നെതന്യാഹു പറഞ്ഞു. അതേസമയം, നെതന്യാഹുവിന്റെ ആരോപണത്തോട് ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള സൈനിക-നയതന്ത്ര സംഘർഷം അതീവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ ഭാഗത്തുനിന്നും ഇത്തരമൊരു വധശ്രമം ഉണ്ടായതായി ഇസ്രയേൽ പ്രധാനമന്ത്രി പരസ്യമായി അവകാശപ്പെടുന്നത്.
ഇതിനിടെ, ഇറാനെതിരെ വൻ സാമ്പത്തിക ആക്രമണം പ്രഖ്യാപിച്ച് അമേരിക്ക രംഗത്തെത്തി. ഇറാന്റെ ആഗോള സാമ്പത്തിക ബന്ധങ്ങളും വരുമാന മാർഗങ്ങളും തകർക്കുകയാണ് ലക്ഷ്യമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് വ്യക്തമാക്കി. എന്നാൽ, ഉപരോധം പുത്തരിയല്ലെന്നും അമേരിക്ക ഒരിക്കൽകൂടി പരാജയപ്പെടുമെന്നും ഇറാൻ മറുപടി നൽകി.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം







































