മലപ്പുറം: എടപ്പാൾ മേൽപ്പാലം നാടിന് സമർപ്പിക്കാൻ ഇനി എട്ട് ദിവസം മാത്രം ബാക്കി. പുതുവർഷത്തിൽ പുത്തൻ പ്രതീക്ഷയേകിയാണ് പാലം നാടിന് സമർപ്പിക്കുന്നത്. ഇതോടെ എടപ്പാൾ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന വർഷങ്ങളുടെ കാത്തിരിപ്പാണ് യാഥാർഥ്യമാകാൻ പോകുന്നത്. 2022ലെ പുതുവർഷ സമ്മാനമായി ജനുവരി എട്ടിന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പാലം നാടിന് സമർപ്പിക്കും.
പദ്ധതി യാഥാർഥ്യമാകാൻ നാട്ടുകാരും വ്യാപാരികളും ഏറെ വിഷമതകൾ സഹിച്ചിട്ടുണ്ട്. ഒരു നാട് മുഴുവൻ ഒരുമിച്ചതോടെയാണ് ടൗണിന് കുറുകെയുള്ള ജില്ലയിലെ ആദ്യ മേൽപ്പാലം പിറവികൊണ്ടത്. തൃശ്ശൂർ-കോഴിക്കോട് റോഡിലൂടെയുള്ള ഭാരവാഹനങ്ങൾ ഉൾപ്പടെയുള്ളവ പാലത്തിലൂടെ കടന്നുപോകുന്നതോടെ ടൗണിലെ ഗതാഗതക്കുരുക്ക് പൂർണമായും ഒഴിവാകുമെന്നാണ് പ്രതീക്ഷ.
നിലവിൽ പാലത്തിലെ ഭാര പരിശോധന ഉൾപ്പടെയുള്ള ജോലികൾ പൂർത്തിയായി. ഉൽഘാടനം ആഘോഷമാക്കാനുള്ള ഒരുക്കങ്ങളും തകൃതിയാണ്. സ്വാഗത സംഘം ഇന്ന് ബ്ളോക്ക് ഓഫിസിൽ ചേരും. എട്ടിന് ശേഷം നടപ്പിലാക്കേണ്ട ഗതാഗത പരിഷ്‌ക്കാരങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.
Most Read: റോഡ് വെട്ടുന്നത് തടഞ്ഞ സംഭവം; കൊളാവിയിലെ ലിഷയുടെ വീടിന് നേരെ ആക്രമണം