കോഴിക്കോട്: പുരയിടത്തിലൂടെ റോഡ് വെട്ടുന്നത് തടഞ്ഞതിനെ തുടർന്ന് മർദ്ദനത്തിന് ഇരയായ ലിഷയുടെ വീടിന് നേരെയും ആക്രമണം. ഇരിങ്ങൽ കൊളാവിയിലെ ലിഷയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന്റെ ജനൽചില്ലുകൾ അടിച്ചുതകർത്തു. ഇന്ന് പുലർച്ചെയാണ് സംഭവം. പയ്യോളി പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി.
പോലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ലിഷ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നാലെയാണ് വീടിന് നേരെ ആക്രമണം നടന്നത്. ലിഷയുടെ വീടിന്റെ സ്‌ഥലത്ത് കൂടി വഴി ആവശ്യപ്പെട്ട് ഒരുവിഭാഗം നാട്ടുകാർ രംഗത്തുണ്ട്. നേരത്തെ വഴിക്ക് സ്‌ഥലം കൊടുത്ത ലിഷ വീണ്ടും സ്‌ഥലം വിട്ടുകൊടുക്കാൻ തയ്യാറല്ല. ഇതേ തുടർന്ന് പ്രദേശവാസികൾ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. വിഷയത്തിൽ പഞ്ചായത്ത് തലത്തിൽ ചർച്ചകളും നടന്നുവരികയാണ്.
ഇതിനിടെയാണ് നവംബർ 28ന് ലിഷയ്‌ക്ക് നേരെ ആക്രമണം ഉണ്ടായത്. പുലർച്ചെ പുരയിടത്തിലൂടെ റോഡ് വെട്ടാൻ ശ്രമിച്ചവരെ തടഞ്ഞ ലിഷയെ മൺവെട്ടി കൊണ്ട് ആക്രമിക്കുക ആയിരുന്നു. ആക്രമണത്തിൽ ലിഷയുടെ തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് ഹൈകോടതിയെ സമീപിക്കുകയും പോലീസ് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. സംരക്ഷണം നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ആവശ്യമായ നിരീക്ഷണം നടത്താറുണ്ടെന്നാണ് പോലീസ് പറയുന്നത്. വിഷയത്തിൽ ലിഷ വീണ്ടും കോടതിയെ സമീപിക്കും.
Most Read: തീർഥാടകർക്കായി കരിമല പാത തുറന്നു; യാത്ര നിയന്ത്രണങ്ങളോടെ മാത്രം