മഹാരാഷ്‍ട്ര: ഭന്ദാര ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ വെന്തുമരിച്ച സംഭവത്തില്‍ ഒരാഴ്‌ച കഴിഞ്ഞിട്ടും അന്വേഷണ റിപ്പോര്‍ട് സമര്‍പ്പിക്കാതെ പോലീസ്. ജനുവരി 9ന് നടന്ന ദുരന്തത്തില്‍ അന്വേഷണ കമ്മീഷന്‍ ഇതുവരെ ആര്‍ക്കെതിരെയും നടപടി എടുത്തിട്ടില്ല.
സംഭവത്തില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ എഫ്‌ഐആര്‍ പോലും പോലീസ് തായാറാക്കിയിട്ടില്ല. 10 പിഞ്ചു കുഞ്ഞുങ്ങളാണ് ദുരന്തത്തില്‍ മരിച്ചത്. ആശുപത്രിയില്‍ കുഞ്ഞുങ്ങളെ പ്രവേശിപ്പിച്ച ഐസിയുവില്‍ പുലര്‍ച്ചെ 2 മണിയോടെ തീപ്പിടിത്തം ഉണ്ടാവുകയായിരുന്നു.
തീപടരുമ്പോള്‍ 1 മുതല്‍ 3 മാസംവരെ മാത്രം പ്രായമുള്ള 17 കുഞ്ഞുങ്ങള്‍ ഐസിയുവില്‍ ഉണ്ടായിരുന്നെങ്കിലും 7 കുഞ്ഞുങ്ങളെ രക്ഷിക്കാനായി. അവരില്‍ ചിലര്‍ക്ക് പൊള്ളലേറ്റിറ്റുണ്ട്. ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെയാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ തുടരന്വേഷണ റിപ്പോര്‍ട്ടുകള്‍ ഇതുവരെ തയാറായിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കം നിരവധി പേര്‍ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയിരുന്നു. മരിച്ച കുഞ്ഞുങ്ങളുടെ ബന്ധുക്കള്‍ക്ക് 5 ലക്ഷം വീതം ധനസഹായവും പ്രഖ്യാപിച്ചു. നേരത്തെയും ചികില്‍സാ പിഴവ് നടന്ന ആശുപത്രിയാണിതെന്ന് സ്‌ഥലവാസികളുടെ ആരോപണമുണ്ട്.
Read Also: കർഷക സമരം; വിദഗ്‌ധ സമിതിയുടെ പുനഃസംഘടന ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി