ടൊറന്റോ: ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളാക്കിയ ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയെന്ന് ആവർത്തിച്ച് കാനഡ. കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ ഏജൻസികൾക്ക് പങ്കുണ്ടെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് കാനഡ. വിഷയത്തിൽ ഇന്ത്യൻ ഉദ്യോഗസ്‌ഥരും കാനഡയിലെ നയതന്ത്ര ഉദ്യോഗസ്‌ഥരുമായി ആശയവിനിമയം നടന്നതായാണ് സൂചന.
നിജ്‌ജാറിന്റെ മരണത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന തെളിവ് രഹസ്യാന്വേഷണ കൂട്ടായ്‌മ നൽകിയതായി കാനഡ അവകാശപ്പെടുന്നു. കൂടാതെ, നേരിട്ടും അല്ലാതെയും തെളിവുകൾ ശേഖരിച്ചതായും കാനഡ വ്യക്‌തമാക്കി. കൊലപാതകത്തിൽ ഇലക്‌ട്രോണിക് തെളിവുണ്ടെന്നും വാദമുണ്ട്. എന്നാൽ, തെളിവ് ഇപ്പോൾ കൈമാറാനാകില്ലെന്നാണ് അവരുടെ നിലപാട്. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ തെളിവ് കൈമാറാകാൻ സാധിക്കുകയുള്ളൂവെന്നാണ് കാനഡ വ്യക്‌തമാക്കുന്നത്.
നിജ്‌ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം കാനഡ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ അവർത്തിച്ചതോടെയാണ് ഇപ്പോഴുണ്ടായ നയതന്ത്ര പ്രശ്‌നങ്ങൾക്ക് കാരണമായത്. ഒരു വിട്ടുവീഴ്‌ചക്കും ഇല്ലെന്ന തീരുമാനത്തിൽ ഇന്ത്യയും കാനഡയും ഉറച്ചുനിൽക്കുകയാണ്. കാനഡയുമായുള്ള നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ കാനഡ പൗരൻമാർക്ക് വിസ നൽകുന്നത് ഇന്ത്യ നിർത്തിവെച്ചിരുന്നു.
ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ വിസ നൽകില്ലെന്ന് വിസ അനുവദിക്കുന്ന അപേക്ഷാ കേന്ദ്രമായ ബിഎൽഎസ് ഇന്റർനാഷനൽ അവരുടെ വെബ്‌സൈറ്റിലൂടെ അറിയിച്ചു. കനേഡിയയിൽ ഇന്ത്യൻ പ്രതിനിധികൾക്ക് ഭീഷണി ഉള്ളതിനാലാണ് വിസ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചതെന്നും വിദേശകാര്യ മന്ത്രാലയ വക്‌താവ് അരിന്ദം ബാഗ്‌ചി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൂടാതെ, ഇവിടെയുള്ള നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്‌ക്കാൻ കാനഡക്ക് ഇന്ത്യ നിർദ്ദേശവും നൽകിയിട്ടുണ്ട്.
കനേഡിയൻ നയതന്ത്രജ്‌ഞർ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ നിർദ്ദേശം. കാനഡയിലുള്ള ഇന്ത്യൻ നയതന്ത്രജ്‌ഞരുടെ എണ്ണത്തേക്കാൾ കൂടുതലാണ് ഇന്ത്യയിലുള്ള കനേഡിയൻ നയതന്ത്രജ്‌ഞരുടെ എണ്ണമെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. അതിനിടെ, ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്‌ക്കായി വിദേശകാര്യ മന്ത്രാലയം നൽകിയ മുന്നറിയിപ്പ് കാനഡ തള്ളിയിരുന്നു. ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നാണ് കാനഡയെന്ന് അവർ വ്യക്‌തമാക്കി.
അതേസമയം, ഇന്ത്യ-കാനഡ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് അമേരിക്ക അറിയിച്ചു. തർക്കം രൂക്ഷമാകുന്നത് ആശങ്കാജനകമാണെന്നും വിഷയം ഗൗരവത്തിലെടുക്കണമെന്നും വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി അഡ്വൈസർ ജാക്ക് സള്ളിവൻ പറഞ്ഞു.
Most Read| ചട്ടലംഘനം; 19 ലക്ഷത്തോളം വീഡിയോകൾ നീക്കം ചെയ്‌ത് യൂട്യൂബ് ഇന്ത്യ