മലപ്പുറം: നിലമ്പൂര്‍ മുണ്ടേരിയില്‍ പിവി അന്‍വര്‍ എംഎല്‍എയെ തടഞ്ഞ സംഭവത്തില്‍ ആരോപണം നിഷേധിച്ച് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞിട്ടില്ലെന്നും പിവി അന്‍വറിന്റെ ആരോപണങ്ങള്‍ തെറ്റാണെന്നും മലപ്പുറം ഡിസിസി അധ്യക്ഷന്‍ വിവി പ്രകാശ് പറഞ്ഞു.
രാത്രിയില്‍ മുണ്ടേരിയിലെ അപ്പന്‍കാവ് കോളനിയില്‍ എത്തിയതില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ചാണ് ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് എംഎല്‍എയുടെ വാഹനം തടഞ്ഞത്. ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു സംഭവം. മദ്യവും പണവും നല്‍കി കോളനിയിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പോകുന്നു എന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ ഇരു വിഭാഗങ്ങളായി സംഘടിച്ച എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവും ഉണ്ടായി.
തുടര്‍ന്ന് എംഎല്‍എയുടെ പരാതിയെ തുടര്‍ന്ന് പോത്തുകല്‍ പോലീസെത്തി ഒരു യുഡിഎഫ് പ്രവര്‍ത്തകനെ അറസ്‌റ്റ് ചെയ്‌തു. ഇതോടെ പ്രവര്‍ത്തകനെ വിട്ടയക്കണമെന്ന ആവശ്യപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധവുമായെത്തി. അതേസമയം എംഎല്‍എയെ തടഞ്ഞവര്‍ക്കെതിരെ നടപടി അവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകരും പോലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു.
സംഘര്‍ഷത്തിന് പിന്നില്‍ ആര്യാടന്‍ കുടുംബമാണെന്നും വധഭീഷണിയുണ്ടെന്നും ആയിരുന്നു അന്‍വര്‍ എംഎല്‍എ പറഞ്ഞത്. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞിട്ടില്ലന്നും ആരോപണങ്ങള്‍ വാസ്‌തവ വിരുദ്ധമാണെന്നുമാണ് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിലപാട്.
Malabar News: അതിരപ്പിള്ളി തുറന്നു; ഇന്നലെ എത്തിയത് ആയിരത്തിനടുത്ത് സന്ദർശകർ