ന്യൂഡെൽഹി: നിലമ്പൂർ രാധ വധക്കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ട വിധിക്കെതിരെ സംസ്‌ഥാന സർക്കാർ നൽകിയ അപ്പീലിൽ പ്രതികൾക്ക് നോട്ടീസയച്ചു സുപ്രീം കോടതി. ഒന്നാം പ്രതി ബിജു, രണ്ടാം പ്രതി ഷംസുദ്ദീൻ എന്നിവർക്കാണ് ജസ്‌റ്റിസുമാരായ എംഎം സുന്ദരേഷ്, എസ്‌വി ഭാട്ടി എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസയച്ചത്.
കേസിൽ സാഹചര്യ തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയ വസ്‌തുക്കളും കൃത്യമായി വിലയിരുത്താതെയാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചതെന്നാണ് കേരളത്തിന്റെ വാദം. സംസ്‌ഥാന സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജ്, സ്‌റ്റാൻഡിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവർ ഹാജരായി.
2014ലാണ് നിലമ്പൂർ ബ്ളോക്ക് കോൺഗ്രസ് ഓഫീസ് തൂപ്പ്കാരിയായിരുന്ന 49 വയസ് പ്രായമുള്ള ചിറക്കൽ വീട്ടിൽ രാധ കൊല്ലപ്പെട്ടത്. കോൺഗ്രസ് ഓഫീസിൽ വെച്ചാണ് രാധ കൊല്ലപ്പെട്ടത്. 2014 ഫെബ്രുവരി അഞ്ച് മുതൽ കാണാതായ രാധയുടെ മൃതദേഹം ഫെബ്രുവരി 10ന് ചുള്ളിയോട് ഉണ്ണിക്കുളത്ത് കുളത്തിൽ കണ്ടെത്തുകയായിരുന്നു. രാവിലെ മൃതദേഹം പുറത്തെടുത്ത് ഉച്ചയോടെ തന്നെ പ്രതികളെ കസ്‌റ്റഡിയിലെടുക്കുകയും വൈകുന്നേരത്തോടെ അറസ്‌റ്റ് രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു.
രാവിലെ ഒമ്പത് മണിയോടെ അടിച്ച് വാരാൻ എത്തിയ രാധയെ പത്ത് മണിയോടെ കഴുത്ത് ഞെരിച്ച് കൊന്നു, ചാക്കിലിട്ട് മറ്റ് ചപ്പ് ചവറുകളുടെ കൂടെ ഷംസുദ്ധീന്റെ ഓട്ടോയിൽ കൊണ്ട് പോയി കുളത്തിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ആദ്യം പ്രതികൾ നൽകിയ മൊഴി. ഉണ്ണിക്കുളത്തെ കുളത്തെക്കുറിച്ച് ബിജുവിന് പറഞ്ഞുകൊടുത്തത് ഷംസുദ്ദീനാണെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ.
രാധയുടെ ആഭരണങ്ങൾ ഷംസുദ്ദീനിൽ നിന്ന് കണ്ടെത്തി. രാധയുടെ വസ്‌ത്രങ്ങൾ കത്തിച്ചു കളയുകയും ചെരിപ്പ് ഉപേക്ഷിക്കുകയും, മൊബൈൽഫോൺ സിം ഊരിയശേഷം പല ഭാഗങ്ങളാക്കി വലിച്ചെറിയുകയും ചെയ്‌തു. ടവർ ലൊക്കേഷൻ തിരിച്ചറിയാതിരിക്കാൻ മൊബൈൽ ഫോൺ അങ്ങാടിപ്പുറം വരെ കൊണ്ട് പോയതിനു ശേഷമാണു കളഞ്ഞത്.
എന്നാൽ, കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെ വിടുകയായിരുന്നു. ജീവപര്യന്തം തടവിന് വിധിച്ച മഞ്ചേരി കോടതിയുടെ ഉത്തരവിനെതിരെ പ്രതികൾ നൽകിയ അപ്പീൽ അംഗീകരിച്ചായിരുന്നു ഹൈക്കോടതിയുടെ നടപടി. പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നാണ് കോടതി വിധിയിൽ പറഞ്ഞത്. ഇതോടെ ദൃക്‌സാക്ഷികൾ ഇല്ലാത്ത കേസിൽ പോലീസ് കണ്ടെത്തിയ ശാസ്‌ത്രീയ തെളിവുകൾ നിലനിൽക്കുന്നതല്ലെന്ന് കണ്ടെത്തി ഹൈക്കോടതി പ്രതികളുടെ ശിക്ഷ റദ്ദാക്കുകയായിരുന്നു.
Most Read| സംസ്‌ഥാനത്ത് ഇന്ന് ശക്‌തമായ മഴക്ക് സാധ്യത; ഓറഞ്ച് അലർട് പ്രഖ്യാപിച്ചു