മലപ്പുറം: കോഴിക്കോട് ജില്ലയിൽ നിപ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ മലപ്പുറത്തും അതീവ ജാഗ്രത വേണമെന്ന് നിർദ്ദേശം. കായിക വകുപ്പ് മന്ത്രി വി അബ്‌ദു റഹിമാൻ ആണ് ജില്ലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. മുന്നറിയിപ്പിന്റെ ഭാഗമായി മന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തിരയോഗം ചേർന്നു. 2018ൽ മലപ്പുറത്തും നിപ മരണം റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ ആളുകൾ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അറിയിച്ചു.
മലപ്പുറം ജില്ലയിൽ നിന്ന് അതികം ദൂരത്തല്ലാത്ത സ്‌ഥലത്താണ് നിലവിൽ രോഗം സ്‌ഥിരീകരിച്ചിരിക്കുന്ന ചാത്തമംഗലം പഞ്ചായത്തെന്ന് യോഗം വിലയിരുത്തി. അതേസമയം, മഞ്ചേരി മെഡിക്കൽ കോളേജ് ഉൾപ്പടെയുള്ള എല്ലാ പ്രധാന ആശുപത്രികളിലും നിപ രോഗലക്ഷണമുള്ളവർക്കായി പ്രത്യേക ഐസൊലേഷൻ വാർഡുകളും ചികിൽസാ സൗകര്യങ്ങളും ഏർപ്പെടുത്താൻ നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ അധ്യക്ഷതയിൽ ഡിഎംഒ ഡോ. കെ സക്കീന, ആരോഗ്യ വിദഗ്‌ധർ എന്നിവരുൾപ്പെടുന്ന ജില്ലാതല ആർആർടിയുടെ അടിയന്തിര യോഗമാണ് ചേർന്നത്. നിലവിൽ രോഗം സ്‌ഥിരീകരിച്ച കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ ഒമ്പതാം വാർഡ് പൂർണമായി അടച്ചിരിക്കുകയാണ്.
Read Also: നിപ മരണം: മെഡിക്കൽ കോളേജിന്റെ വീഴ്‌ച പരിശോധിക്കും; ആരോഗ്യ മന്ത്രി