കൊച്ചി: ഫോർട്ട് കൊച്ചിയിലെ ‘നമ്പർ 18′ ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസിലെ ഒന്നാം പ്രതി റോയ് വയലാട്ടിനെയും കൂട്ടുപ്രതി സൈജു തങ്കച്ചനെയും കോടതി റിമാൻഡ് ചെയ്‌തു. ഇരുവരെയും ഇന്ന് ഉച്ചക്ക് രണ്ടു മണിക്കാണ് കൊച്ചി കമ്മീഷൻ ഓഫിസിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോയത്. കോടതിയിലേക്കുള്ള യാത്രക്കിടെ ഇരുവരെയും വൈദ്യ പരിശോധനക്ക് വിധേയമാക്കിയിരുന്നു.
അതേസമയം, മെഡിക്കൽ പരിശോധനയിൽ രക്‌തസമ്മർദം ഉയർന്നതിനെ തുടർന്ന് റോയ് വയലാട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ നിലവിൽ ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിലാണ്. പോക്‌സോ കേസുകൾ പരിഗണിക്കുന്ന സെഷൻസ് കോടതി ജഡ്‌ജി ആശുപത്രിയിൽ എത്തിയാണ് റോയ് വയലാട്ടിനെ റിമാൻഡ് ചെയ്‌തത്. ഇന്നലെയാണ് റോയ് വയലാട്ടിന്റെ അറസ്‌റ്റ് പോലീസ് രേഖപ്പെടുത്തിയത്.
കേസിലെ രണ്ടാം പ്രതി സൈജു തങ്കച്ചൻ ഇന്നാണ് പോലീസിൽ കീഴടങ്ങിയത്. കൊച്ചി മെട്രൊ പോലീസ് സ്‌റ്റേഷനിലാണ് സൈജു കീഴടങ്ങിയത്. സൈജുവിന്റെ വസതിയില്‍ പോലീസ് ഇന്നലെ എത്തി പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സൈജു ഇന്ന് നാടകീയമായി കീഴടങ്ങിയത്. 10.30ഓടെയാണ് അന്വേഷണ ഉദ്യോഗസ്‌ഥനായ സിഐ അനന്തലാല്‍ എസ്എച്ച്ഒ ആയിരിക്കുന്ന മെട്രൊ പോലീസ് സ്‌റ്റേഷനിലേക്ക് സൈജു തങ്കച്ചന്‍ എത്തിയത്.
തുടർന്ന് റോയ് വയലാട്ടിനെയും സൈജു തങ്കച്ചനെയും അന്വേഷണ സംഘം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ എത്തിച്ച് തെളിവെടുത്ത ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ സൈജുവിനെ പോലീസ് കസ്‌റ്റഡിയിൽ വിട്ടുനൽകി. മാർച്ച് 16 വരെയാണ് കസ്‌റ്റഡി കാലാവധി. പരാതിക്കാരിയെയും മറ്റ് പെൺകുട്ടികളെയും കൊച്ചിയിലെത്തിച്ച വാഹനം കണ്ടെത്തണമെന്നും പ്രതികൾക്കെതിരെ മറ്റ് കേസുകൾ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും പോലീസിന്റ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
Most Read: കോവിഡ് കേസുകൾ ഉയർന്ന് ദക്ഷിണ കൊറിയ; പ്രതിദിന രോഗബാധ 3 ലക്ഷത്തിലധികം