തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ വെൽഫെയർ പാർട്ടിയുമായുള്ള സഖ്യം നിഷേധിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്ത്. അത്തരം ഒരു സഖ്യം ഉണ്ടെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്ന് എംഎം ഹസൻ പറയുന്നു. നേരത്തെ സഖ്യത്തിനായി കോൺഗ്രസിൽ ശക്‌തമായ നിലപാട് എടുത്തയാളാണ് ഹസൻ. സഖ്യമില്ലെന്ന് ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും നേരത്തെ നിലപാട് വ്യക്‌തമാക്കിയിരുന്നു.
കേരളത്തിൽ ഒരിടത്തും യുഡിഎഫ് വെൽഫെയർ പാർട്ടിയുമായി സഖ്യത്തിൽ ഇല്ലെന്നാണ് ഹസൻ പറഞ്ഞത്. വെൽഫെയർ പാർട്ടി സ്‌ഥാനാർഥികളുമായി മുല്ലപ്പള്ളി വേദി പങ്കിട്ടത് ആശയക്കുഴപ്പം കൊണ്ടാണെന്നും, അവരുമായി സഖ്യത്തിലാണെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
വെൽഫെയർ പാർട്ടിയുമായോ, മുന്നണിക്ക് പുറത്തുള്ള പാർട്ടികളുമായോ സഖ്യമില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്നും താരിഖ് അൻവർ അവകാശപ്പെട്ടു.
ആർഎംപിയുമായും, വെൽഫെയർ പാർട്ടിയുമായും തിരഞ്ഞെടുപ്പ് സമയത്ത് സഹകരണത്തിന് കോൺഗ്രസ് രാഷ്‌ട്രീയകാര്യ സമിതി തീരുമാനിച്ചിരുന്നു. എന്നാൽ പാർട്ടി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി എന്നിവർ തീരുമാനം എതിർത്തിരുന്നു.
Read Also: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ ഇഡി ഉദ്യോഗസ്‌ഥരുടെ മിന്നൽ പരിശോധന